ഡൽഹി: ഒമ്പതു മാസത്തിനിടെ പാകിസ്ഥാനിൽ ആറ് ഇന്ത്യൻ തടവുകാർ മരിച്ചെന്ന് റിപ്പോർട്ട്. ഇക്കാര്യം ഗൗരവമുള്ളതാണെന്നും വിദേശ കാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. മരിച്ചവരിൽ അഞ്ച് പേർ മത്സ്യത്തൊഴിലാളികളാണ്. സാഹചര്യം ആശങ്കാജനകമാണ്. മരിച്ച തടവുകാരെല്ലാം അവരുടെ ശിക്ഷാകാലാവധി പൂർത്തിയാക്കിയവരാണ്. രാജ്യത്തുള്ള ഇന്ത്യൻ തടവുകാരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് പാകിസ്ഥാന്റെ കടമയാണെന്നും അരിന്ദം ബാഗ്ചി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ആശങ്ക ഇസ്ലാമാബാദിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പാകിസ്ഥാനിൽ മരിക്കുന്ന ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ എണ്ണത്തിൽ വലിയ വർധനയാണ് ഉണ്ടായിരിക്കുന്നത്. പാകിസ്ഥാൻ കസ്റ്റഡിയിലിരിക്കെ കഴിഞ്ഞയിടെ മരിച്ച ആറിൽ അഞ്ച് പേരും മത്സ്യത്തൊഴിലാളികളാണ്. അവരുടെ ശിക്ഷാകാലാവധി കഴിഞ്ഞിട്ടും പാകിസ്ഥാൻ അനധികൃതമായി തടങ്കലിൽ വച്ചിരിക്കുകയായിരുന്നു. അരിന്ദം ബാഗ്ചി മാധ്യമങ്ങളോട് പറഞ്ഞു. ഈ സാഹചര്യം ആശങ്കാജനകം തന്നെയാണ്. ഇസ്ലാമാബാദിലുള്ള ഇന്ത്യൻ ഹൈക്കമ്മീഷണറോട് വിവരം ധരിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ തടവുകാരുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് പാകിസ്ഥാന്റെ കടമയല്ലേ എന്നും അരിന്ദം ബാഗ്ചി പറഞ്ഞു.