ഹൈദരാബാദ്: ഗോവയിൽ നിന്ന് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനത്തിന്റെ ക്യാബിനിൽ പുക ഉയർന്നതിനെ തുടർന്ന് ഹൈദരാബാദിൽ അടിയന്തിരമായി ഇറക്കി. ബുധനാഴ്ച രാത്രിയാണ് ഹൈദരാബാദ് വിമാനത്താവളത്തിൽ വിമാനം ഇറക്കിയത്. സംഭവത്തെക്കുറിച്ച് ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ അന്വേഷണമാരംഭിച്ചെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷം എമർജൻസി എക്സിറ്റ് വഴി യാത്രക്കാരെ ഇറക്കി. വിമാനത്തിൽ നിന്ന് ഇറങ്ങുമ്പോൾ യാത്രക്കാരന്റെ കാലിൽ ചെറിയ പോറലേറ്റതായി ഡിജിസിഎ ഉദ്യോഗസ്ഥൻ പറഞ്ഞു.
വിമാനത്തിൽ 86 യാത്രക്കാരുണ്ടായിരുന്നുവെന്നും അടിയന്തിര ലാൻഡിങ്ങിനെ തുടർന്ന് ബുധനാഴ്ച രാത്രി 11 മണിയോടെ ഒമ്പത് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായും ഹൈദരാബാദ് വിമാനത്താവള ഉദ്യോഗസ്ഥൻ പറഞ്ഞു. നിരന്തരമായ പ്രശ്നത്തെ തുടർന്ന് സ്പൈസ് ജെറ്റ് വിമാനങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) നിരീക്ഷണത്തിലാണ്. ഒക്‌ടോബർ 29 വരെ മൊത്തം വിമാനങ്ങളുടെ 50 ശതമാനം മാത്രമേ സർവീസ് നടത്താവൂവെന്നും എയർലൈൻസിന് നിർദേശം നൽകിയിരുന്നു. സംഭവത്തെക്കുറിച്ച് റെഗുലേറ്റർ അന്വേഷിക്കുകയാണെന്ന് വ്യാഴാഴ്ച ഡിജിസിഎ ഉദ്യോഗസ്ഥൻ പറഞ്ഞു. കോക്പിറ്റിൽ പുക ഉയർന്നതിനെ തുടർന്നാണ് വിമാനം അടിയന്തരമായി ഇറക്കിയതെന്ന് ഡിജിസിഎ ഉദ്യോഗസ്ഥർ പറഞ്ഞു.