ന്യൂഡൽഹി: സര്‍ക്കാരുകൾക്കെതിരെ വിമർശനവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ രംഗത്ത്. ഭരണനിര്‍വഹണം നിയമപ്രകാരമെങ്കില്‍ കോടതികൾക്ക് ഇടപെടേണ്ടി വരില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ നല്ലനിലയില്‍ പ്രവര്‍ത്തിച്ചാല്‍ ജനങ്ങള്‍ കോടതിയെത്തില്ല. പൊലീസ് അന്യായമായ അറസ്റ്റും പീഡനവും നിര്‍ത്തിയാല്‍ കോടതി ഇടപെടേണ്ടി വരില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
സര്‍ക്കാരുകള്‍ കോടതിയുത്തരവുകള്‍ വര്‍ഷങ്ങളോളം നടപ്പാക്കാതിരിക്കുന്നുവെന്നും ചീഫ് ജസ്റ്റിസുമാരുടെയും മുഖ്യമന്ത്രിമാരുടെയും യോഗത്തില്‍ എന്‍.വി. രമണ ചൂണ്ടിക്കാട്ടി. കോടതിയലക്ഷ്യ ഹര്‍ജികള്‍ കോടതികളുടെ ജോലിഭാരം വീണ്ടും വര്‍ധിപ്പിക്കുന്നു. ഹൈക്കോടതികളില്‍ പ്രാദേശിക ഭാഷകളില്‍ വാദത്തിന് അനുമതി നല്‍കണം. ഭാഷാപ്രാവീണ്യമല്ല, നിയമപരിജ്ഞാനമാണു പ്രധാനം. ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തണം, തസ്തികകള്‍ വര്‍ധിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളും ജസ്റ്റിസ് എന്‍.വി.രമണ ഉയർത്തി.