ലണ്ടന്‍: 35 ലോകനേതാക്കളുടെ രഹസ്യസമ്പത്തു വിവരങ്ങളടങ്ങിയ പാന്‍ഡോറ രേഖകളുമായി രാജ്യാന്തര മാധ്യമസംഘമായ ഐസിഐജെയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഇന്ത്യയുള്‍പ്പെടെ 91 രാജ്യങ്ങളിലെ വമ്പന്‍മാരുടെ നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണു പുറത്തുവിട്ടിരിക്കുന്നത്. ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, കൊളംബിയൻ ഗായിക ഷക്കീറ, സൂപ്പര്‍ മോഡല്‍ ക്ലൗഡിയ ഷിഫര്‍ എന്നിവരുടെ പേരും പട്ടികയിലുണ്ടെന്നാണു റിപ്പോര്‍ട്ട്.
സച്ചിന്‍ ഉള്‍പ്പെടെ ആറ് ഇന്ത്യക്കാരുടെ പേരാണ് പട്ടികയിലുള്ളത്. എന്നാല്‍ സച്ചിന്റെ നിക്ഷേപങ്ങള്‍ നിയമപരമാണെന്നും അധികൃതര്‍ക്ക് രേഖകള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.
പാക്കിസ്ഥാനില്‍ നിന്ന് ഏഴ് പേരാണുള്ളത്. പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി ഏറെ അടുപ്പമുള്ളവരുടെ പേരുകളാണ് പുറത്തുവന്നിരിക്കുന്നത്. ധനമന്ത്രിയും ധനകാര്യ ഉപദേഷ്ടാവും പട്ടികയിലുണ്ടെന്നാണു സൂചന. ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന് യുകെയിലും യുഎസിലുമായി 7 കോടി പൗണ്ട് (703 കോടി രൂപ) രഹസ്യസമ്പത്തുള്ളതും അസര്‍ബൈജാന്‍ ഭരിക്കുന്ന അലിയെവ് കുടുംബം രഹസ്യസമ്പാദ്യം ഒളിപ്പിക്കാന്‍ വിദേശത്തു ശൃംഖല കെട്ടിപ്പടുത്തതും രേഖകളിലുണ്ട്. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന് മൊണാകോയില്‍ രഹസ്യസമ്പാദ്യമുണ്ടെന്നും ബ്രിട്ടന്റെ മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറും ഭാര്യ ചെറി ബ്ലെയറും ലണ്ടനില്‍ 64.5 ലക്ഷം പൗണ്ടിന്റെ വീടു വാങ്ങിയപ്പോള്‍ 3 ലക്ഷം പൗണ്ടിന്റെ സ്റ്റാംപ് ഡ്യൂട്ടി ഒഴിവാക്കിയെന്നും ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.