മുംബൈ: കഴിഞ്ഞ നാലുവര്‍ഷമായി വിവിധ ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാൻ നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി.) നടത്തിയ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. മണിക്കൂറുകള്‍ നീണ്ട ചോദ്യംചെയ്യലിനിടെ എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ആര്യന്‍ ഖാന്‍ പൊട്ടിക്കരഞ്ഞതായും എന്‍.സി.ബി. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിക്കിടെ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ എട്ടുപേരെയാണ് എന്‍.സി.ബി. അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് കൊക്കെയ്‌നും ഹാഷിഷും ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തിരുന്നു. ആര്യന് പുറമേ ഉറ്റസുഹൃത്തായ അര്‍ബാസ് മര്‍ച്ചന്റ്, നടിയും മോഡലുമായ മുണ്‍മുണ്‍ ധമേച്ച, ഇസ്മീത് സിങ്, മൊഹക് ജസ്വാല്‍, ഗോമിത് ചോപ്ര, നുപുര്‍ സരിഗ, വിക്രാന്ത് ഛോക്കാര്‍ എന്നിവരാണ് അറസ്റ്റിലായ മറ്റുപ്രതികള്‍. കഴിഞ്ഞ ദിവസം മുംബൈയിലെ കോടതിയില്‍ ഹാജരാക്കിയ ഇവരെ തിങ്കളാഴ്ച വരെയാണ് എന്‍.സി.ബി.യുടെ കസ്റ്റഡിയില്‍ വിട്ടത്. എന്നാല്‍ ആര്യന്‍ ഉള്‍പ്പെടെയുള്ളവരുടെ കസ്റ്റഡി നീട്ടിനല്‍കാന്‍ എന്‍.സി.ബി. ആവശ്യപ്പെട്ടേക്കില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്‌തേക്കും. പ്രതികള്‍ക്ക് വേണ്ടിയുള്ള ജാമ്യാപേക്ഷയും തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കാനും ഇടയുണ്ട്.
കപ്പലില്‍ ലഹരിപ്പാര്‍ട്ടി നടക്കുമെന്ന രഹസ്യവിവരം ഏകദേശം 15 ദിവസം മുമ്പുതന്നെ എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു. ഇതേത്തുര്‍ന്ന് എന്‍.സി.ബി. മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്ക്‌ഡെയും സംഘവും ടിക്കറ്റെടുത്ത് യാത്രക്കാര്‍ എന്ന നിലയില്‍ കപ്പലില്‍ കയറി. അര്‍ധരാത്രിയോടെ ആഘോഷം തുടങ്ങിയശേഷമാണ് ഇവര്‍ റെയ്ഡ് നടത്തി എട്ടുപേരെയും കസ്റ്റഡിയിലെടുത്തത്.