സന്‍ഫ്രാന്‍സിസ്കോ: ട്വിറ്ററിൽ നിന്ന് എക്സിലേക്കുള്ള മാറ്റത്തിന് കഴിഞ്ഞ ദിവസമാണ് ഇലോൺ മസ്കും സംഘവും തുടക്കമിട്ടത്. ട്വിറ്റിന്റെ പേരും ഔദ്യോഗിക ലോഗോയും ഇന്നലെ മാറ്റിയിരുന്നു. കൂടാതെ പുതിയ എക്സ് ലോഗോയും ഇന്നലെ അവതരിപ്പിച്ചു.
ട്വിറ്ററിൻ്റെ ഉടമസ്ഥൻ ഇലോണ്‍ മസ്ക് ഈ മാറ്റം വെറുതെ വരുത്തിയത് അല്ല. ചൈനയിലെ ‘വീചാറ്റ്’ പോലെ ഒരു എവരിതിംഗ് ആപ്പായി ട്വിറ്ററിനെ മാറ്റണം എന്ന മസ്കിന്‍റെ ആഗ്രഹത്തിന്‍റെ തുടക്കമാണ് ഈ മാറ്റം. ‘എക്സ്’ എന്നത് ഒരു ഓള്‍ ഇന്‍ വണ്‍ ആപ്പ് ആകണം എന്നാണ് മസ്കിന്‍റെ ആഗ്രഹം. അതായത് പണമിടപാട് മുതല്‍ ക്യാബ് ബുക്ക് ചെയ്യുന്നതുവരെ ഇതിനുള്ളില്‍ തന്നെ നടക്കണം. ഒരു സോഷ്യല്‍ മീഡിയ ആപ്പ് എന്ന നിലയില്‍ ഇത്തരം ഒരു വലിയ മാറ്റം എന്നതിന്‍റെ തുടക്കമാണ് ട്വിറ്ററിന്‍റെ പേര് മാറ്റി എക്സ് എന്നാക്കിയത് എന്നാണ് മസ്കുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
ട്വിറ്റര്‍ വാങ്ങുന്നതിന് മുന്‍പ് തന്നെ മസ്ക് ‘എക്സ്’ ആശയം ഒരു ട്വീറ്റിലൂടെ പങ്കുവച്ചിട്ടുണ്ട്. “എല്ലാ കാര്യത്തിനും ഒരു ആപ്പ്, അതാണ് ‘എക്സ്’ അത് ഉണ്ടാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുന്നതാണ് ട്വിറ്ററിന്‍റെ വാങ്ങല്‍” – എന്നാണ് മസ്ക് അന്ന് ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിലില്‍ ട്വിറ്റര്‍ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് തുടരുന്ന കേസ് നടപടിക്കിടയില്‍ മസ്കിന്‍റെ ലീഗല്‍ ടീം ട്വിറ്ററിന്‍റെ പേര് എക്സ് എന്ന് മാറ്റുമെന്ന് അറിയിച്ചിരുന്നു.
അതിനാല്‍ തന്നെ പ്രഖ്യാപനം ചിലപ്പോള്‍ അപ്രതീക്ഷിതമാണെങ്കിലും. ട്വിറ്ററിന്‍റെ പുതിയ രൂപം മസ്കിന്‍റെ മനസില്‍ വര്‍ഷങ്ങളായുള്ള പദ്ധതിയാണെന്ന് വ്യക്തമാണ്.
1999 ല്‍ ഓണ്‍ലൈന്‍ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം തുടങ്ങിയാണ് മസ്ക് തന്‍റെ സംരംഭങ്ങള്‍ ആരംഭിക്കുന്നത്. ഒരു വര്‍ഷത്തിനപ്പുറം ഇതിന്‍റെ സിഇഒ സ്ഥാനം ഒഴിഞ്ഞെങ്കിലും ഈ സ്ഥാപനത്തിന്‍റെ പേര് X.Com എന്നായിരുന്നു.
“എക്സ്.കോം എന്ന മസ്കിന്‍റെ ആശയം അന്നത്തെക്കാലത്ത് ഗംഭീരമായിരുന്നു. ബാങ്കിംഗ്, ഡിജിറ്റൽ പർച്ചേസുകൾ, ചെക്കിംഗ്, ക്രെഡിറ്റ് കാർഡുകൾ, നിക്ഷേപങ്ങൾ, വായ്പകൾ എന്നിങ്ങനെ എല്ലാ സാമ്പത്തിക ആവശ്യങ്ങൾക്കും എല്ലാം ഒരു ഡിജിറ്റല്‍ ഇടം. പേമെന്‍റ് തടസ്സങ്ങള്‍ ഇല്ലാതെ ഇടപാടുകൾ റിയല്‍ ടൈം ആയി നടത്തപ്പെടും. പണം ഒരു ഡാറ്റാബേസിലേക്കുള്ള പ്രവേശനം മാത്രമാണെന്നായിരുന്നു അന്നത്തെ മസ്കിന്‍റെ ആശയം. കൂടാതെ എല്ലാ ഇടപാടുകളും സുരക്ഷിതമായി നടത്താനും മസ്ക് ഉറപ്പ് നല്‍കി” – മസ്‌കിനെക്കുറിച്ചുള്ള ജീവചരിത്രത്തിൽ ഗ്രന്ഥകർത്താവ് വാൾട്ടർ ഐസക്‌സണ്‍ X.COM നെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. ഇലോണ്‍ മസ്കിന്‍റെ ജീവചരിത്രം എഴുതിയ ആഷ്ലി വെന്‍സ് അന്ന് ഇത് സംബന്ധിച്ച് മസ്ക് നേരിട്ട എതിര്‍പ്പുകള്‍ വിവരിച്ചിട്ടുണ്ട്. X എന്ന പദം മിക്കപ്പോഴും സെക്സ് പോണോഗ്രാഫി സൈറ്റുകള്‍ ഉപയോഗിക്കുന്നതിനാല്‍ പലരും അന്ന് മസ്കിനെ എതിര്‍ത്തിരുന്നു. എന്നാല്‍ എക്സ് എന്ന അക്ഷരത്തോടുള്ള തന്‍റെ ആകര്‍ഷണം കാരണം ഒരിക്കലും മസ്കിന്‍റെ ഉദ്ദേശം നടപ്പാകാതിരുന്നില്ല. മൂന്ന് വര്‍ഷത്തില്‍ X.COM മസ്ക് പേ പാലുമായി സംയോജിപ്പിച്ചു. 165 മില്ല്യണ്‍ യുഎസ് ഡോളറിന്‍റെ ഡീലായിരുന്നു അത്. പക്ഷെ 2017 ല്‍ താന്‍ വിറ്റ X.COM എന്ന ഡൊമൈന്‍ പേപാലില്‍ നിന്നും ഇലോണ്‍ മസ്ക് തിരിച്ചുവാങ്ങി. അതാണ് ഇപ്പോള്‍ ട്വിറ്റര്‍ റീബ്രാന്‍റിന് ഉപയോഗിച്ചത്. അതായത് തന്‍റെ ആദ്യത്തെ സംരംഭത്തിന്‍റെ പേരിലേക്കാണ് ട്വിറ്ററിനെ മസ്ക് മാറ്റിയിരിക്കുന്നത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA