കൊച്ചി: സംസ്ഥാനത്ത് ട്രേഡ് യൂണിയൻ തീവ്രവാദമെന്ന് കടുത്ത വിമർശനവുമായി ഹൈക്കോടതി. കേരളത്തിൽ നോക്കുകൂലി എന്ന വാക്കു ഇനി കേൾക്കരുതെന്നും നോക്കുകൂലിയുടെ കാര്യത്തിൽ കൊടിയുടെ നിറം നോക്കാതെ നടപടിയെടുക്കണമെന്നും സർക്കാരിനു കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്.
തൊഴിലാളി യൂണിയൻ അംഗങ്ങളിൽനിന്നു പൊലീസ് സംരക്ഷണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം അഞ്ചൽ സ്വദേശി ടി. കെ. സുന്ദരേശൻ നൽകിയ ഹർജി പരിഗണിക്കുമ്പോൾ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റേതാണു പരാമർശം.
നോക്കുകൂലി മൂലം കേരളത്തിലേയ്ക്കു വരാൻ നിക്ഷേപകർ ഭയക്കുന്നുണ്ട്. ഈ സാഹചര്യം മാറണം. തൊഴിലുടമ തൊഴിൽ നിരസിച്ചാൽ ചുമട്ടു തൊഴിലാളി ബോർഡിനെ സമീപിക്കകയാണു വേണ്ടത്. അതിനു പ്രതിവിധി അക്രമമല്ല എന്നു വിശദീകരിച്ച കോടതി വിഎസ്‌എസ്‌സിയിലേയ്ക്കുള്ള ചരക്കുകള്‍ തടഞ്ഞത് കേരളത്തിന് നാണക്കേടുണ്ടാക്കിയെന്ന മുൻ പരാമർശം ആവർത്തിച്ചു. നേരത്തെയും നോക്കുകൂലി കേസ് പരിഗണിക്കുമ്പോൾ ട്രേഡ് യൂണിയനിലെ ഒരു വിഭാഗത്തിനെതിരെ രൂക്ഷ വിമർശനം കോടതി ഉയർത്തിയിരുന്നു.