അബുദാബി: സെപ്റ്റംബറിൽ തുറക്കാൻ അനുമതി ലഭിച്ചില്ലെങ്കിൽ 50% നഴ്സറി സ്കൂളുകളും പൂട്ടേണ്ടിവരുമെന്ന് യുഎഇയിലെ നഴ്സറി ഉടമകൾ. ഇന്നലെ വിളിച്ചുചേർത്ത വെർച്വൽ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
മാസങ്ങളായി പൂട്ടിക്കിടക്കുകയാണെങ്കിലും കെട്ടിട വാടകയിൽ വിട്ടുവീഴ്ചയുണ്ടായില്ലെന്നും ഈ അവസ്ഥയിൽ പിടിച്ചുനിൽക്കാൻ പ്രയാസമാണെന്നും അവർ പറഞ്ഞു. യഥാസമയം വാടക കൊടുക്കാത്തതിനാൽ പലരും കെട്ടിടം ഒഴിയാൻ നിർബന്ധിതരായിരിക്കുകയാണ്. അടച്ചുപൂട്ടേണ്ടിവന്നാൽ പതിനായിരത്തോളം നഴ്സറി സ്കൂൾ ജീവനക്കാർക്ക് ജോലി നഷ്ടപ്പെടുമെന്നും പറയുന്നു.
ഐഡിയ നഴ്സറി ഗവർണർ ഷോൺ റോബിൻസൺ, ബാബിലോ മിഡിൽ ഈസ്റ്റ് സിഇഒ ലാമ ചിവി, ഒഡിസ്സി നഴ്സറി ഡയറക്ടർ ഡയാന സെയ്ദാൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
കുട്ടികളെ പ്രവേശനത്തിനു മുൻപും ശേഷവും അണുവിമുക്തമാക്കുക, തെർമൽ സ്കാനർ സ്ഥാപിക്കുക, വായു ശുദ്ധീകരിക്കുക, കുട്ടികളെ ചെറിയ ഗ്രൂപ്പുകളാക്കി തിരിക്കുക, വ്യത്യസ്ത സമയങ്ങൾ അനുവദിച്ച് കുട്ടികളുടെ എണ്ണം കുറയ്ക്കുക, നഴ്സറിയിലെ മറ്റു സ്ഥലങ്ങളിലേക്ക് പ്രവേശനം നിഷേധിക്കുക, സന്ദർശകർക്ക് നിരോധനം ഏർപ്പെടുത്തുക, രക്ഷിതാക്കൾക്ക് കുട്ടികളെ കാണാൻ വെർച്വൽ ടൂർ ഒരുക്കുക എന്നിവയാണ് സ്വന്തം നിലയ്ക്ക് ഏർപ്പെടുത്താനുദ്ദേശിക്കുന്ന സുരക്ഷാസംവിധാനങ്ങൾ എന്നും അറിയിച്ചു.