ദുബായ് : കോവിഡിനു മുമ്പത്തെനിലയിലേക്ക് എത്താനുള്ള നീക്കത്തിന്റെ ഭാഗമായി ദുബായിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. ഹോട്ടലുകളുടെ ഉപഭോക്തൃശേഷി 100 ശതമാനമായും ആരാധനാലങ്ങളുടെ ശേഷി 30 ശതമാനത്തിൽനിന്ന് 50 ശതമാനവുമായും ഉയർത്തും എന്നാണ് ടൂറിസം ആൻഡ് കൊമേഴ്‌സ് മാർക്കറ്റിങ് വകുപ്പിന്റെ ഏറ്റവും പുതിയ അറിയിപ്പുകൾ പ്രകാരം വ്യക്തമാകുന്നത്. കൂടാതെ റെസ്റ്റോറന്റുകളിലും കഫെകളിലും ശേഷിയുടെ 80 ശതമാനം ആളുകളെയും അനുവദിക്കും.
നിലവിൽ സാമൂഹികാകലം രണ്ടുമീറ്ററിൽനിന്ന് ഒന്നരയാക്കി ചുരുക്കിഇട്ട്. വകുപ്പ് അംഗീകരിച്ച വ്യവസ്ഥകൾപ്രകാരം തൊഴിൽസമയവും മഹാമാരിക്ക് മുമ്പുള്ളതരത്തിലേക്ക് മാറ്റും. റെസ്റ്റോറന്റുകളിലെയും കഫെകളിലെയും വിനോദപരിപാടികൾ പുലർച്ചെ മൂന്നുവരെ വ്യവസ്ഥകളോടെ അനുവദിക്കും. വിനോദകേന്ദ്രങ്ങൾ, മ്യൂസിയം, സിനിമാ തിയേറ്റർ, പ്രദർശനശാലകൾ എന്നിവിടങ്ങളിൽ 80 ശതമാനം ആളുകളെ അനുവദിക്കും.
വകുപ്പ് അനുമതിയോടെയുള്ള എല്ലാ ബിസിനസ് പ്രവർത്തനങ്ങൾക്കും 100 ശതമാനം ആളുകൾക്ക് ഭാഗമാവാം. സാമൂഹികഒത്തുചേരലുകൾക്ക് ഇൻഡോർ 2500 പേർക്കും ഔട്ട്ഡോർ 5000 പേർക്കും അനുമതി. ഇതിൽ വാക്സിനെടുക്കാത്തവർക്കും പങ്കെടുക്കാം.