റിയാദ്: സൗദി അറേബ്യയ്ക്ക് പുറത്തുള്ള പ്രവാസികളുടെ എക്സിറ്റ്, റീ എൻട്രി വീസകൾ സ്വമേധയാ മൂന്ന് മാസത്തേക്ക് ഫീസ് ഈടാക്കാതെ നീട്ടി നൽകുന്ന പ്രക്രിയ പൂർത്തിയായതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്‌പോർട്ട് (ജവാസത്ത്) അറിയിച്ചു. കോവിഡ് 19 പശ്ചാത്തലത്തിൽ രാജ്യാന്തര വിമാന സർവീസുകൾ നിർത്തിവച്ചതിനെത്തുടർന്ന് എക്സിറ്റ്, റീ-എൻട്രി വീസകളുടെ കാലാവധി തീർന്ന പ്രവാസികൾക്കാണ് ഈ ആനുകൂല്യം ലഭിച്ചത്.
ഒപ്പം പ്രവാസികളുടെ കുടുംബാംഗങ്ങൾക്കും വീട്ടുജോലിക്കാർക്കും എക്സിറ്റ്, റീ-എൻട്രി വിസ സേവനത്തിന്റെ കാലാവധി നീട്ടുന്നത് സംബന്ധിച്ച ഇളവ് അഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിർ ആപ്പ് വഴിയും ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ദേശീയ വിവര കേന്ദ്രവുമായി ഏകോപിപ്പിച്ചാണ് പുതിയ ക്രമീകരണം നടത്തിയത്.
താമസ രേഖ (ഇഖാമ), വീസ നീട്ടുന്ന അത്രയും കാലാവധിയുള്ളതായിരിക്കണമെന്നും, വ്യക്തി രാജ്യത്തിന് പുറത്ത് ആയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഒപ്പം അടിച്ച എക്സിറ്റ്, റീ എൻട്രി വീസയുടെ കാലാവധി 60 ദിവസത്തിൽ കവിയാത്തതുമായിരിക്കണം.