ന്യൂഡൽഹി: മധുവിധു ആഘോഷിക്കാൻ ബന്ധു നൽകിയ ഖത്തർ ടൂർ പാക്കേജ് ദമ്പതികളെ കുടുക്കിലാക്കി. മുംബൈ സ്വദേശിനിയായ ഒനിബയും ശരീഖുമാണ് കുടുക്കിലായത്. ഈ സംഭവം നടന്നത് 2019 ജൂലൈ 6 നാണ്. അന്നാണ് ആ ദമ്പതികൾ മുംബൈയിൽനിന്ന് ഖത്തറിലേക്ക് പറന്നത്. ദമ്പതികൾ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയതും അവരെ മയക്കുമരുന്ന് കുറ്റം ചുമത്തി ജയിലിലേക്ക് കൊണ്ടുപോയി. യാത്രയ്ക്ക് സ്പോൺസർ ചെയ്ത ബന്ധു ഖത്തറിലെ സുഹൃത്തിന് സമ്മാനിക്കാൻ ഒരു പൊതി നൽകിയിരുന്നു, അതിൽ 4 കിലോ ഹാഷിഷ് പായ്ക്ക് ചെയ്തിട്ടുണ്ടായിരുന്നു.
മയക്കുമരുന്ന് കുറ്റത്തിന് ദമ്പതികൾ ഒരു വർഷത്തിലേറെയായി ഖത്തരി ജയിലിൽ തടവ് അനുഭവിക്കുന്നു. 10 വർഷം തടവും ഒരു കോടി രൂപ പിഴയുമായിരുന്നു ശിക്ഷ. വിവാഹം കഴിഞ്ഞു ഗർഭിണിയായിരിക്കെയാണ് ഒനിബയും ശരീഖും ഖത്തറിലേക്ക് പോകുന്നത്. 2020 മാർച്ചിൽ ഖത്തർ ജയിലിൽവെച്ച് ഒനിബ ഒരു കുഞ്ഞിന് ജന്മം നൽകിയിരുന്നു.
മുംബൈ പോലീസും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) നടത്തിയ ഒരു വർഷത്തെ അന്വേഷണത്തിൽ ദമ്പതികളെ ബന്ധു കബളിപ്പിച്ചതായി കണ്ടെത്തി. ദമ്പതികളെ മോച്ചിപിക്കാൻ ഇവരുടെ ബന്ധുക്കളും മാതാപിതാക്കളും ഖത്തറിലെ ഇന്ത്യൻ എംബസിയെ പല തവണ സമീപിച്ചെങ്കിലും ഫലം ഉണ്ടായില്ല. നയതന്ത്ര ചാനലുകൾ വഴി ഖത്തറി അധികൃതരുമായി ബന്ധപ്പെടുകയും ദമ്പതികളുടെ മോചനം തേടുകയും ചെയ്യുമെന്ന് എൻസിബി സൂചിപ്പിച്ചു. ഇത് ദമ്പതികളുടെ മോചനത്തിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് ഇവരുടെ ബന്ധുക്കൾ.