മസ്ക്കറ്റ്: ഒമാനിൽ ഭരണതലത്തില്‍ വൻ അഴിച്ചുപണി. വിവിധ മന്ത്രാലയങ്ങൾ ഒന്നാക്കിയും മന്ത്രാലയങ്ങളുടെ പേരുമാറ്റിയും ഭരണാധികാരിയായ സുല്‍ത്താന്‍ ഹൈതം ബിൻ താരിഖ് ഉത്തരവിറക്കി. പുതിയ മന്ത്രിമാരെയും പ്രഖ്യാപിച്ചു. പൊതുജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തിയും വികസനം ലക്ഷ്യമിട്ടുമാണ് ഭരണതലത്തിൽ അഴിച്ചുപണി നടത്തിയിരിക്കുന്നത്.
പുതുതായി സാംസ്കാരിക, കായിക, യുവജന മന്ത്രാലയം രൂപീകരിക്കുകയും നീതിന്യായ, നിയമകാര്യ മന്ത്രാലയങ്ങളെ ഒന്നാക്കുകയും ചെയ്തു. പുതുതായി തൊഴിൽ മന്ത്രാലയവും രൂപീകരിച്ചു. ഗതാഗത, ആശയവിനിമയ, ഐടി മന്ത്രാലയവും രൂപീകരിച്ചതായി സുൽത്താൻറെ ഉത്തരവിൽ വ്യക്തമാക്കുന്നു. പൈതൃക സാംസ്കാരിക മന്ത്രാലയം ഇനി പൈതൃക വിനോദസഞ്ചാര മന്ത്രാലയം എന്നറിയപ്പെടും. കൃഷി, ഫിഷറീസ് മന്ത്രാലയത്തിനൊപ്പം ജലവിഭവ വകുപ്പുകൂടി ചേർത്തു. പാർപ്പിട മന്ത്രാലയം പാർപ്പിട നഗരാസൂത്രണ മന്ത്രാലയം എന്നറിയപ്പെടും.
എണ്ണ പ്രകൃതി വാതക മന്ത്രാലയത്തിൻറെ പേര് എനർജി മിനറൽസ് എന്നാക്കി. ഉന്നത വിദ്യാഭ്യാസ മന്ത്രാലയം, ഉന്നത വിദ്യാഭ്യാസ ശാസ്ത്രഗവേഷണ നൂതനമന്ത്രാലയം എന്നാക്കിയിട്ടുണ്ട്. വാണിജ്യവ്യവസായ മന്ത്രാലയത്തിനൊപ്പം നിക്ഷേപപ്രോത്സാഹനം എന്ന വകുപ്പ് കൂടി ചേർത്തായിരിക്കും അറിയപ്പെടുന്നത്. അതേസമയം, ഒമാൻ വിഷൻ 2040 നടപ്പാക്കുന്നത് നിരീക്ഷിക്കാനുള്ള പുതിയ യൂണിറ്റ് രൂപീകരിച്ചതായും സുൽത്താൻ വ്യക്തമാക്കി. സുൽത്താന്റെ നടപടിയെ പ്രകീർത്തിച്ച് വാഷിങ് ടൺ പോസ്റ്റ് അടക്കമുള്ള വിദേശ മാധ്യമങ്ങൾ രംഗത്തെത്തി.