ദുബായ്: ദുബായിലെ പബ്ലിക് ബസുകളിൽ ചരിത്രം പിറന്നു; മൂന്ന് വനിതാ ഡ്രൈവർമാർ വളയം പിടിച്ചു. മധ്യപൂർവ ദേശത്തെ ആദ്യത്തെ വനിതാ ഡ്രൈവർമാരെയാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി നിരത്തിലിറക്കിയത്. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായുള്ള ആദ്യ ബാച്ചുകാരാണ് മൂന്നു വനിതാ ഡ്രൈവർമാർ. ദുബായിക്കകത്തെ ബസുകൾ ഇവർ വെള്ളിയാഴ്ച മുതൽ ഒാടിച്ചുതുടങ്ങിയതായി അധികൃതർ അറിയിച്ചു.
പുരുഷ ഡ്രൈവർമാരെ പോലെ മികച്ച വനിതാ ഡ്രൈവർമാരെയും വാർത്തെടുക്കുന്നതായി പബ്ലിക് ട്രാൻസ്പോർട് ഏജൻസി സിഇഒ അഹമദ് ഹാഷിം ബഹ്റൂസിയാൻ പറഞ്ഞു. പുരുഷ മേൽക്കോയ്മയുള്ള മേഖലയിൽ വനിതകൾക്കും തുല്യ സ്ഥാനം നൽകുന്നു. കൂടാതെ, പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുകയും ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നു റൂട്ടുകൾ, മൂന്നു വനിതകൾ
മൂന്ന് റൂട്ടുകളിൽ മൂന്നു വനിതാ ഡ്രൈവർമാർ ബസ് ഒാടിക്കും. സർക്കുലർ റൂട്ട് 77 ആണ് ആദ്യത്തേത്. ബനിയാസ്, ദെയ്റ സിറ്റി സെന്റർ, ടി 1, ടി3 എന്നിവയെ ബന്ധപ്പെടുത്തിയുള്ളതാണ് ഇൗ റൂട്ട്.
മെട്രോ ലിങ്ക് റൂട്ടായ എഫ്36 ആണ് രണ്ടാമത്തേത്. ഇൗ റൂട്ട് മാൾ ഒാഫ് ദി എമിറേറ്റ്സ്, ദുബായ് സയൻസ് പാർക്ക്, അൽ ബർഷ സൗത്ത് എന്നീ സ്ഥലങ്ങൾ ബന്ധപ്പെട്ടാണ് ഇൗ റൂട്ടിലൂടെ ബസ് സഞ്ചരിക്കുക.
റൂട്ട് എഫ്70 ആണ് മൂന്നാമത്തേത്. മെട്രോ ലിങ്ക് സർവീസായ ഇൗ റൂട്ട് ബുർജുമാൻ, ബർ ദുബായ്, അൽ ഫാഹിദി എന്നിവയെ ബന്ധിപ്പിക്കുന്നു.
ഒട്ടേറെ വനിതാ ഡ്രൈവർമാർ
നിലവിൽ ആർടിഎയുടെ കീഴിൽ ഒട്ടേറെ വനിതാ ഡ്രൈവർമാർ പ്രവർത്തിക്കുന്നു. ടാക്സി ഡ്രൈവർമാർ– 165. ലിമോസ് ഡ്രൈവർമാർ–41. സ്കൂള്‍ ബസ് ഡ്രൈവർ–1. വരും ദിനങ്ങളിൽ കൂടുതൽ വനിതാ ബസ് ഡ്രൈവർമാരെ നിരത്തുകളിൽ കാണാമെന്നും അൽ ബഹ്റൂസിയാൻ കൂട്ടിച്ചേർത്തു.