റിയാദ്: സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ സൗദി വനിതകളുടെ പങ്കാളിത്തം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ 35.6 ശതമാനത്തില്‍ എത്തിയതായി തൊഴില്‍ മേഖലയുടെ മാനവവിഭവശേഷി, സാമൂഹിക വികസന വകുപ്പ് ഡെപ്യൂട്ടി മന്ത്രി അബ്ദുല്ല അബുതുനൈന്‍ പറഞ്ഞു. സൗദി പൗരന്മാരുടെ മൊത്തത്തിലുള്ള സാമ്പത്തിക പങ്കാളിത്ത നിരക്ക് 51.5 ശതമാനമായി ഉയര്‍ന്നു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സൗദി പുരുഷന്മാരുടെയും സ്ത്രീകളുടെയും എണ്ണം രണ്ട് ദശലക്ഷം കവിഞ്ഞതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എട്ട് സുപ്രധാന മേഖലകളും, 25 വികസന സംരംഭങ്ങളും ഉള്‍പ്പെടുന്ന തന്ത്രപരമായ പരിഷ്‌കാരങ്ങള്‍ക്കാണ് സൗദി തൊഴില്‍ വിപണി നിലവില്‍ സാക്ഷ്യം വഹിക്കുന്നതെന്ന് തൊഴില്‍ വിപണി ഗവേഷണം, പഠനങ്ങള്‍, സൂചികകള്‍ എന്നിവയ്ക്കായുള്ള ആദ്യ ശാസ്ത്ര സമ്മേളനത്തെ അഭിസംബോധന ചെയ്ത് അബുതുനൈന്‍ പറഞ്ഞു. തൊഴില്‍ നൈപുണ്യങ്ങള്‍ക്കായുള്ള തൊഴില്‍ വിപണിയുടെ ആവശ്യകതകളോട് വേഗത്തില്‍ പ്രതികരിക്കുന്നതിനും പാഠ്യപദ്ധതിയുടെ അനുയോജ്യത ഉറപ്പുവരുത്തുന്നതിനും വ്യക്തിഗത കഴിവുകള്‍ ഉള്‍പ്പെടെയുള്ളവ തിരിച്ചറിയുന്നതിനും സഹായിക്കുന്ന പങ്കാളിത്ത സംവിധാനവും പഠന-പരിശീലന സ്ഥാപനങ്ങളും തമ്മില്‍ ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.