ദുബായ്: യുഎഇയുടെ ചൊവ്വാ ദൗത്യ പര്യവേക്ഷണ ഉപഗ്രഹമായ ഹോപ് പ്രോബ് ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യമായി യുഎഇ. അമേരിക്ക, സോവിയറ്റ് യൂണിയൻ, യൂറോപ്പ്, ഇന്ത്യ തുടങ്ങിയവരാണ് ഈ നേട്ടം കൈവരിച്ച മറ്റ് രാജ്യങ്ങൾ.
ഏഴുമാസത്തെ യാത്രയ്ക്ക് ശേഷമായിരുന്നു ഹോപ് പ്രോബ് ലക്ഷ്യം കണ്ടത്. ജൂലൈ 21 ന് പുലര്‍ച്ചെ 1.58 നായിരുന്നു ഹോപ് പ്രോബ് ജപ്പാനിലെ താനെഗാഷിമ സ്പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ചത്. 493 ദശലക്ഷം ദൂരം സഞ്ചരിച്ചാണ് ഹോപ് പ്രോബ് ചൊവ്വയിൽ എത്തിയിരിക്കുന്നത്.
ഹോപ് പ്രോബ് 55 മണിക്കൂറെടുക്കും ചൊവ്വയെ ഒരു തവണ ചുറ്റാൻ. ചൊവ്വയുടെ ഭ്രമണപഥത്തിൽ ഹോപ് പ്രോബ് സഞ്ചരിക്കുന്ന ഏറ്റവും അകന്ന ദൂരം 49380 കിലോമീറ്റർ ആണ്. ഹോപ്പ് പേടകത്തിന്റെ പ്രധാന ലക്ഷ്യം ചൊവ്വയുടെ ഉപരിതലത്തെ കുറിച്ചുള്ള പഠനമാണ്.