വന്ദേഭാരത് മിഷന്റെ അഞ്ചാം ഘട്ടത്തില്‍ സൗദിയില്‍നിന്നും ഇന്ത്യയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. സൗദിയിലെ ദമാം, റിയാദ് വിമാനതാവളങ്ങളില്‍ നിന്നാണ് അഞ്ചാംഘട്ട സര്‍വീസുകളുള്ളത്. അതേസമയം ജിദ്ദയില്‍നിന്നും സര്‍വ്വീസുകള്‍ ഇല്ല. ആഗസ്റ്റ് 16 മുതൽ 24 വരെ ഒമ്പത് ദിവസത്തെ ഷെഡ്യൂൾ ആണ് ഇന്ത്യൻ എംബസി പുറത്തുവിട്ടിരിക്കുന്നത്. എട്ടെണ്ണം എയർ ഇന്ത്യയും അഞ്ചെണ്ണം ഇൻഡിഗോയുമായിരിക്കും സർവിസുകൾ നടത്തുക.
കേരളത്തിലേക്ക് ദമ്മാമിൽ നിന്നും അഞ്ച് സർവിസുകൾ മാത്രമാണുള്ളത്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് രണ്ടു വീതവും കണ്ണൂരിലേക്ക് ഒരു സർവിസും. പുതിയ ഷെഡ്യൂൾ അനുസരിച്ച് കോഴിക്കോട്ടേക്ക് സർവിസുകൾ ഒന്നും തന്നെയില്ല. കൊച്ചി, തിരുവനന്തപുരം റൂട്ടുകളിൽ എയർ ഇന്ത്യയും കണ്ണൂരിലേക്ക് ഇൻഡിഗോയുമാണ് സർവിസുകൾ നടത്തുക.
എയർ ഇന്ത്യക്ക് എല്ലാ സർവീസ് ഫീയുമുൾപ്പെടെ എക്കണോമി ക്‌ളാസിൽ 1060 റിയാലും ബിസിനസ് ക്‌ളാസിൽ 2010 റിയാലുമാണ് കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ. ദമ്മാം-കണ്ണൂർ ഇൻഡിഗോ സർവീസിന് 1030 റിയാലുമാണ് ടിക്കറ്റ് നിരക്ക്. ദമ്മാമിൽ നിന്നും മുംബൈ, റിയാദിൽ നിന്നും മുംബൈ, ഹൈദരാബാദ്, ചെന്നൈ, വിശാഖപട്ടണം, ബാംഗ്ളൂർ എന്നിവിടങ്ങളിലേക്കാണ് മറ്റു സർവിസുകൾ.
ഈ വിമാനങ്ങളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ അതാത് വിമാനക്കമ്പനികളുടെ ഓഫീസിൽ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റുകൾ വാങ്ങാവുന്നതാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. എന്നാൽ യാത്രക്കാർ ഇന്ത്യൻ എംബസി വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. ആദ്യം വരുന്നവർക്ക് ആദ്യ മുൻഗണന എന്ന ക്രമത്തിലാവും ടിക്കറ്റ് വിൽപ്പന.