കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി യുഎഇയിൽ വീണ്ടും കോവിഡ് കേസുകൾ വർധിച്ചു. അതുകൊണ്ട് തന്നെ ജനങ്ങൾ ജാഗ്രത കൈവിടരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ജൂലൈ 9 മുതൽ കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി കുറഞ്ഞുവരികയായിരുന്നു എന്നാൽ പെട്ടെന്നുണ്ടായ കുതിപ്പ് ആശങ്കയ്ക്ക് കാരണമായി.
എമിറാറ്റികളിലും യുഎഇയിലെ മറ്റ് താമസക്കാരിലുമായി ശരാശരി 136 കേസുകൾ വർദ്ധിച്ചതായി യുഎഇ സർക്കാർ വക്താവ് ഡോ. ഒമർ അൽ ഹമാദി ഓഗസ്റ്റ് 18 ന് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേസുകൾ വലിയ രീതിയിൽ കൂടിയതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുൾ റഹ്മാൻ അൽ ഒവൈസ് അറിയിച്ചു. ഈ വർധന നിരക്ക് ആശങ്കാജനകമാണ്, വരും കാലഘട്ടത്തിൽ അണുബാധയുടെ തോത് വർദ്ധിക്കുന്നതായി ഇത് സൂചിപ്പിക്കുന്നു,” അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മൊത്തം ജനസംഖ്യയുടെ 50 ശതമാനത്തിലധികം വരുന്ന ആളുകൾക്ക് ടെസ്റ്റുകൾ നടത്തി. പരിശോധനകൾ വർധിക്കുമ്പോൾ കേസുകൾ കണ്ടെത്താനുള്ള സാധ്യതകളും കൂടുതലാണ്. എങ്കിലും കേസുകളുടെ എണ്ണത്തിലെ വർദ്ധനവ് കാണുമ്പോൾ അപകടത്തിന്റെ സൂചനയുണ്ടെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ അഡെൽ അൽ സിസി പറഞ്ഞു.
ദുബായിലെ ആശുപത്രികളിൽ ഒന്നും ജാഗ്രത കുറച്ചിട്ടില്ല. പനിയോ കോവിഡ് ലക്ഷണങ്ങളോ ഉള്ള രോഗികളെ പ്രത്യേകമായാണ് പരിഗണിക്കുന്നത്. റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ വെന്റിലേറ്ററിൽ കുറച്ച് രോഗികൾ മാത്രമാണുള്ളത്. യുഎഇയിലെ കോവിഡ് -19 ൽ നിന്നുള്ള അതിജീവന നിരക്ക് 90 ശതമാനമാണ്. സർക്കാർ വളരെ ജാഗ്രത പുലർത്തുന്നുണ്ടെന്നും വാക്സിൻ പരീക്ഷണങ്ങൾ മൂന്നാം ഘട്ടത്തിലാണെന്നും ചീഫ് മെഡിക്കൽ ഓഫീസർ വ്യക്തമാക്കി.