ദുബായ്: ഡേറ്റിംഗ് ആപ്പിലൂടെ വിദേശ സഞ്ചാരികളെ കുടുക്കി പണം കൊള്ളയടിച്ച സംഭവത്തിൽ സ്ത്രീക്ക് അഞ്ചുവർഷം തടവുശിക്ഷ വിധിച്ച് കോടതി. നൈജീരിയൻ സ്വദേശിയായ 32കാരിക്കാണ് ദുബായ് കോടതി ശിക്ഷ വിധിച്ചത്. ഡേറ്റിംഗ് ആപ്പിലൂടെ ആളുകളെ പറ്റിച്ച് വിളിച്ചു വരുത്തി കത്തിമുനയിൽ പണം തട്ടിയെടുക്കലായിരുന്നു രീതി. ഇതിനൊപ്പം ഇവരുടെ നഗ്ന വീഡിയോകളും പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.ഇവരുടെ തട്ടിപ്പിനിരയായ സ്പാനിഷുകാരനായ ഒരു ടൂറിസ്റ്റിന്‍റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്.
കഴിഞ്ഞ ഡിസംബറിലാണ് സ്പാനിഷ് വിദേശി ഇവരുടെ തട്ടിപ്പിനിരയായത്. ഡേറ്റിംഗ് ആപ്പ് വഴി ബ്രസീലിയൻ സ്വദേശി എന്ന് പരിചയപ്പെടുത്തിയാണ് യുവതി ഇയാളെ അപ്പാർട്മെന്‍റിലേക്ക് വിളിച്ചുവരുത്തിയത് എന്നാണ് ഇയാൾ പറഞ്ഞത്. അവിടെയെത്തിയപ്പോൾ നൈജീരിയൻ സ്വദേശികളായ മൂന്ന് സ്ത്രീകളും മൂന്ന് പുരുഷന്മാരും ചേർന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തി മർദ്ദിക്കാൻ തുടങ്ങി. ഇയാളുടെ ക്രെഡിറ്റ് കാർഡ് കൈവശപ്പെടുത്തി 19552 ദിർഹത്തിന് ഷോപ്പിംഗും നടത്തി.
‘ഞാൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അവരെന്നെ നഗ്നനാക്കി മർദ്ദിച്ചു. സംഭവം മുഴുവൻ വീഡിയോയിൽ പകർത്തുകയും ചെയ്തു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ക്രെഡിറ്റ് കാർഡ് കൈവശപ്പെടുത്തി. പൊലീസിനെ സമീപിച്ചാൽ ഞാന്‍ സ്ത്രീയെ ആക്രമിച്ചു എന്ന് പരാതി നൽകുമെന്നും പറഞ്ഞു’ എന്നായിരുന്നു ഇരയാക്കപ്പെട്ടയാളുടെ വാക്കുകൾ. അതിക്രമത്തിന് ശേഷം ഒരുദിവസം മുഴുവൻ അപ്പാർട്മെന്‍റിൽ പൂട്ടിയിട്ടു. അടുത്തദിവസമാണ് മോചിപ്പിച്ചതെന്നും ഇയാൾ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഇയാൾ പരാതിയുമായി പൊലീസിനെ സമീപിച്ചത്.
അറസ്റ്റിലായ യുവതി കുറ്റം സമ്മതിക്കുകയും ചെയ്തു. ഭീഷണി, കൊള്ള, അക്രമം തുടങ്ങി വിവിധ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. ഇരയുടെ ക്രെഡിറ്റ് കാർഡിൽ നിന്നും തട്ടിയെടുത്ത തുക തിരികെ നൽകണമെന്നും ഉത്തരവിട്ടിട്ടുണ്ട്.