പത്തനംതിട്ട: ജില്ലയിൽ രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ച 5042 പേർക്കും ഒന്നാം ഡോസ് സ്വീകരിച്ച 14,974 പേർക്കും കോവിഡ് ബാധ സ്ഥിതീകരിച്ചു. നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോ. സുജിത് സിങ് അധ്യക്ഷനായ 5 അംഗ കേന്ദ്ര സംഘം വാക്സീൻ സ്വീകരിച്ചവരിലെ കോവിഡ് ബാധയെപ്പറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. നിലവിൽ പത്തനംതിട്ട ജിക്കില്ലായിൽ മാത്രമാണ് ഇത്തരത്തിലുള്ള പഠനം നടത്തിയത്.
ഒന്നാം ഡോസ് എടുത്ത 4490 പേർക്ക് 15 ദിവസത്തിനുള്ളിലും രണ്ട് ഡോസ് വാക്സീൻ എടുത്ത 258 പേർക്ക് കുത്തിവയ്പ് എടുത്ത് രണ്ടാഴ്ചയ്ക്ക് ശേഷവുമാണ് കോവിഡ് ബാധിച്ചത് എന്നാണ് പഠനത്തിൽ തെളിഞ്ഞത്. വാക്സീൻ എടുത്തവരിലെ കോവിഡ് ബാധ ഗൗരവമുള്ള സംഭവമാണെന്നാണ് കേന്ദ്ര സംഘത്തിന്റെ വിലയിരുത്തൽ. ജില്ലയിൽ വാക്സീൻ വിതരണത്തിൽ എന്തെങ്കിലും പാളിച്ച ഉണ്ടായോ എന്ന് പരിശോധിക്കണമെന്നും കേന്ദ്ര സംഘം നിർദേശിച്ചിട്ടുണ്ട്.
എന്നാൽ വാക്സീൻ എടുത്തവരിലെ കോവിഡ് ബാധയെപ്പറ്റി പുറത്തുവന്ന കണക്കുകൾ ശരിയാണെന്നും രണ്ട് ഡോസ് സ്വീകരിച്ചവരിൽ രണ്ടാഴ്ച കഴിഞ്ഞ് കോവിഡ് ബാധിച്ചത് 258 പേർക്ക് മാത്രമാണെന്നും പക്ഷേ ഇവരെ കോവിഡ് കാര്യമായി ബാധിച്ചില്ലെന്നും ജില്ലയിലെ വാക്സീൻ വിതരണത്തിൽ പോരായ്മ ഒന്നും ഉണ്ടായിട്ടില്ലെന്നും ഡപ്യൂട്ടി ഡിഎംഒ ഡോ സി. എസ്. നന്ദിനി അറിയിച്ചു.