ഇൻഫ്ലൂവൻസ, കോവിഡ്- 19 എന്നിവയുടെ ലക്ഷണങ്ങൾ സമാനമായതിനാൽ കുട്ടികൾ ഇൻഫ്ലുവൻസ വാക്സീൻ എടുക്കണമെന്ന് ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നു. ഇതിലൂടെ കുട്ടികൾ സുരക്ഷിതരാക്കുമെന്നും മാതാപിതാക്കളുടെ ആശങ്ക ഇല്ലാതാക്കുമെന്നും വിദഗ്ധർ കരുതുന്നു. കുട്ടികളുടെ ശ്വാസകോശത്തെയും ശ്വസനനാളികളെയും ബാധിക്കുന്ന പകർച്ചവ്യാധിയായ വൈറൽ അണുബാധയാണ് ഇൻഫ്ലുവൻസ അല്ലെങ്കിൽ ഫ്ലൂ, ഈ വർഷം കണ്ടുവരുന്ന ഏറ്റവും സാധാരണമായ ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ ഒന്നാണിത്.
പനി, മൂക്കടപ്പ്, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളോടൊപ്പം കുട്ടികൾക്ക് കൂടുതൽ അപകടരമായ രോഗാവസ്ഥയായ ഇൻഫ്ലൂവൻസ അതായത് ഫ്ലൂവും ബാധിക്കാം. ജോൺ ഹോപ്കിൻസ് സർവകലാശാല നടത്തിയ പഠനമനുസരിച്ച് മിക്ക കുട്ടികളും ഒരാഴ്ചയ്ക്കുള്ളിൽ സുഖം പ്രാപിക്കുന്നു. എന്നാൽ മരണം വരെ സംഭവിക്കുന്ന അവസ്ഥയും ഉണ്ടാകാനുള്ള വളരെ കുറഞ്ഞ സാധ്യതയും മറ്റു ചില പഠനങ്ങൾ വിലയിരുത്തുന്നുണ്ട്. 6 മാസം മുതൽ 5 വയസ്സ് വരെയുള്ള കുട്ടികൾ, ഗർഭിണികൾ, 65 വയസ്സിന് മുകളിൽ പ്രായമായവർ, ആരോഗ്യ പ്രവർത്തകർ, പ്രമേഹം, ആസ്മ, അർബുദം, തുടങ്ങിയ രോഗങ്ങളുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ തുടങ്ങിയവർക്കാണ് ഈ അസുഖം പെട്ടെന്ന് പിടിപെടാൻ സാധ്യത.
ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ സംസാരിക്കുമ്പോഴോ പുറത്തേക്ക് വരുന്ന തുള്ളികൾ വഴിയാണ് ഇൻഫ്ലുവൻസ / ഫ്ലൂ വൈറസ് പടരുന്നത്. അതിനാൽ, രോഗബാധിതരായ ആളുകളുമായി അടുത്തിടപഴകുമ്പോവഅ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രോഗിയിൽ നിന്നു വായുവിലെത്തുന്ന തുള്ളികൾ ഏകദേശം 6 അടി വരെ വ്യാപിക്കുകയും സമീപത്തുള്ളവരിലേക്ക് എത്തുകയും ചെയ്യും. കൊച്ചുകുട്ടികൾക്കും രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകൾക്കും പെട്ടെന്നുതന്നെ അണുബാധയുണ്ടാകും. അവരിൽനിന്നു മറ്റുള്ളവരിലേക്കും രോഗം പകരും. രോഗം പിടിപെടാതിരിക്കുക എന്നത് തന്നെയാണ് പ്രതിരോധത്തിനുള്ള പ്രധാനമാർഗ്ഗം. ഇൻഫ്ലുവൻസയിൽ നിന്ന് രക്ഷിക്കാൻ സഹായിക്കുന്ന ഏറ്റവും ഫലപ്രദമായ മാർഗം വാർഷിക ഇൻഫ്ലുവൻസ / ഫ്ലൂ വാക്സിനേഷനാണ്. കുട്ടികൾക്ക് വാർഷിക ഇൻഫ്ലുവൻസ വാക്സിനേഷൻ നൽകാൻ ആഗോള, ഇന്ത്യൻ ആരോഗ്യ അധികൃതർ ശക്തമായി ശുപാർശ ചെയ്യുന്നു. ഇൻഫ്ലൂവൻസ വൈറസിനെതിരായ പ്രതിരോധ ശേഷി കാലക്രമേണ കുറയുന്നതിനാലും വൈറസിൽ ജനിതക വ്യതിയാനങ്ങൾ വരുന്നതിനാലും എല്ലാം വർഷവും വാക്സീൻ എടുക്കക്കേണ്ടത് ആവശ്യമാണ്.