ജനീവ: കൊവിഡ്-19 വൈറസ് പടർന്ന് പിടിക്കുമ്പോൾ കോവിഡ് വന്നുപോകട്ടെയെന്ന പൊതുജനങ്ങളുടെ നിലപാട് അപകടകരമെന്ന് ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. കൊവിഡ് രോഗത്തെ തെറ്റായ രീതിയിൽ സമീപിക്കാൻ കഴിയില്ലെന്നും, രോഗം പരമാവധി ആളുകളിലേക്ക് ബാധിക്കട്ടെയെന്ന് കരുതരുതെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഡിനെ സാധാരണ പനിയായി കണ്ടാൽ മതിയെന്ന രീതിയിലുള്ള പ്രചരണം നടക്കുന്നതിനിടെയാണ് ഇത്തരത്തിലുള്ള മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന നൽകുന്നത്.
ഹെർഡ് ഇമ്മ്യൂണിറ്റി ജനങ്ങളെ രോഗത്തിൽനിന്ന് മുക്തരാക്കുന്നതിന് മാത്രമാണെന്നും അല്ലാതെ രോഗികളുടെ എണ്ണം കൂട്ടുന്നതിനല്ലെന്നും ലോകാരോഗ്യ സംഘടന തലവൻ പറഞ്ഞു. വാക്സിനേഷൻ ഭൂരിപക്ഷം ആളുകളിലും എത്തിയാൽ ബാക്കി ആളുകളിൽ സ്വാഭാവികപ്രതിരോധം രൂപപ്പെടുമെന്നത് തെളിയിക്കാൻ ഉപയോഗിക്കുന്ന ഒരു ആശയം മാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനായി അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടിയത് മീസിൽസ് വാക്സിനാണ്.95 ശതമാനം പേരിൽ മീസിൽസ് വാക്സിൻ എത്തിയാൽ അഞ്ചുശതമാനം പേരിൽ രോഗപ്രതിരോധ ശേഷി കൈവരും
കൊവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാൻ ഹെർഡ് ഇമ്മ്യൂണിറ്റി മതിയെന്ന സങ്കൽപ്പം തന്നെ തെറ്റാണെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം കൊവിഡ് വാക്സിൻ ഈ വർഷം അവസാനത്തോടെ ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസം ലോകാരോഗ്യ സംഘടനാ ചീഫ് സയന്‍റിസ്റ്റും പ്രകടിപ്പിച്ചിട്ടുണ്ട്.