ഡബ്ലിന്‍ : അയര്‍ലണ്ടില്‍ വീണ്ടും ഫേയ്സ് മാസ്‌കുകൾ സർക്കാർ നിര്‍ബന്ധമാക്കുകയാണ്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും ഫേയ്‌സ് മാസ്‌കുകള്‍ ധരിക്കുന്നതടക്കമുള്ള ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന അഭ്യര്‍ഥനയുമായി പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ രംഗത്തുവന്നു. ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തില്‍ പൊതു ഇടങ്ങളില്‍ ഫേയ്സ് മാസ്‌കുകള്‍ ധരിക്കുന്നതില്‍ വീഴ്ച ഉണ്ടാകരുതെന്നാണ് സര്‍ക്കാരിന് ലഭിച്ചിട്ടുള്ള ഉപദേശമെന്നും ഇപ്പോഴത്തെ ചുറ്റുപാടില്‍ കോവിഡിനെതിരെ തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അയര്‍ലണ്ടില്‍ ഇന്നലെ കോവിഡ് ബാധിതരായി 574 പേരാണ് ആശുപത്രിയിലെത്തിയത്. ഇന്നലത്തേതിനേക്കാള്‍ 37 എണ്ണം കൂടുതലാണിത്. ഇവരില്‍ 23 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യ വകുപ്പറിയിച്ചു.
നാലാമത്തെ വാക്സിന്‍ ശുപാര്‍ശ ചെയ്തവരുള്‍പ്പടെ എല്ലാവരും വാക്സിനെടുക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. രോഗം ഗുരുതരമാകാതിരിക്കാനും മരണ സംഖ്യ കുറയ്ക്കുന്നതിനും വാക്സിനേഷന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.