ഡിസ്പ്പൂർ: വെള്ളപ്പൊക്കം നാശം വിതച്ച അസമിൽ ഇന്നലെ മൂന്ന് കുട്ടികളടക്കം ഒമ്പത് പേർ കൂടി മരിച്ചു, ഇതോടെ മരണസംഖ്യ 71 ആയി.വെള്ളപ്പൊക്കത്തിൽ ആറ് പേരും മണ്ണിടിച്ചിലിൽ മൂന്ന് പേരും മരിച്ചു. മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട മൂന്ന് മരണങ്ങളും കച്ചാർ ജില്ലയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തത്.വിവിധ ജില്ലകളിലായി എട്ട് പേരെ കാണാതാവുകയും ചെയ്തു.
കംപുരിൽ രക്ഷാപ്രവർത്തനത്തിനിടെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ഒഴുക്കിൽപ്പെട്ട് മരിച്ചു.ഞായറാഴ്ച വൈകുന്നേരത്തോടെ സംസ്ഥാനത്ത് പ്രളയബാധിതരുടെ എണ്ണം 42 ലക്ഷമായി ഉയർന്നു. കച്ചാർ ജില്ലയിൽ നിന്ന് മൂന്ന് മരണങ്ങളും ബാർപേട്ടയിൽ രണ്ട് മരണങ്ങളും ബജാലി, കാംരൂപ്, കരിംഗഞ്ച്, ഉദൽഗുരി ജില്ലകളിൽ നിന്ന് ഓരോ മരണവും റിപ്പോർട്ട് ചെയ്തു.
കരസേനാംഗങ്ങൾ, അർദ്ധസൈനിക സേനകൾ, ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), സംസ്ഥാന പൊലീസ്, സിവിൽ അഡ്മിനിസ്ട്രേഷൻ എന്നിവയുടെ എമർജൻസി, ഫയർ സർവീസസ്, പരിശീലനം ലഭിച്ച സന്നദ്ധപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷപ്രവർത്തനം നടക്കുന്നുണ്ട്. 744 ദുരിതാശ്വാസ ക്യാമ്പുകളായി 1.86 ലക്ഷത്തിലധികം ആളുകളാണുള്ളത്.