ഡബ്ലിൻ : രാജ്യത്തെ ആശുപത്രികൾ നേരിടുന്ന രോഗികളുടെ തിരക്കുമൂലമുള്ള കൊടിയ പ്രതിസന്ധി പരിഹരിക്കാതെ മുന്നോട്ടുപോകുന്ന നയം തുടരുന്നത് അവസാനിപ്പിക്കണമെന്ന് സർക്കാരിന് നഴ്സുമാരുടെ മുന്നറിയിപ്പ്. ഈ സ്ഥിതി തുടർന്നാൽ അനിവാര്യമെങ്കിൽ സമരത്തിനിറങ്ങുമെന്ന് ഐറിഷ് നഴ്സസ് ആൻഡ് മിഡ്രൈവ്സ് ഓർഗനൈസേഷൻ പ്രഖ്യാപിച്ചു. സ്ഥിതി മെച്ചപ്പെടുത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രിയും ആരോഗ്യമന്ത്രിയും ആവർത്തിക്കുന്നുണ്ടെങ്കിലും കാര്യമായ നടപടികളൊന്നും സർക്കാരിൽ ഉണ്ടാകാത്തതാണ് ഇത്തരം ഒരു പ്രഖ്യാപനത്തിലേക്ക് എത്താൻ കാരണം. കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലും ഈ വിഷയത്തിൽ പ്രത്യേക തീരുമാനങ്ങളൊന്നുമുണ്ടായില്ല.
പ്രശ്നപരിഹാരത്തിന് കാര്യമായ നടപടികളുണ്ടായില്ലെങ്കിൽ സമരം ചെയ്യുമെന്ന് ഐഎൻഎംഒ ജനറൽ സെക്രട്ടറി ഫിൽ നി ഷീഗ്ദ പറഞ്ഞു. ഫ്രണ്ട് ലൈൻ ജീവനക്കാരുടെ വാക്കുകൾക്ക് വില നൽകാൻ സർക്കാർ തയ്യാറാകണമെന്നും കാത്തിരിക്കുക എന്നതല്ലാതെ മറ്റെന്തെങ്കിലും പോംവഴി സർക്കാരിൽ നിന്നുമുണ്ടാകുമെന്ന വിശ്വാസമില്ലെന്നും ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു.
നിലവിൽ സർക്കാരിന് വേണ്ടി രോഗികളോടും കുടുംബങ്ങളോടും മാപ്പ് പറയുകയാണ് ഇപ്പോൾ നഴ്സുമാർ ചെയ്യുന്നത്. അയർലണ്ട് പോലൊരു രാജ്യത്ത് രോഗികൾക്ക് അവരർഹിക്കുന്ന പരിഗണനയോ പരിചരണമോ ലഭിക്കുന്നില്ലെന്നും ഇക്കാര്യം മനസ്സിലാക്കി ഉണർന്നു പ്രവർത്തിക്കുകയാണ് വേണ്ടതെന്നും പ്രശ്നങ്ങൾ അതിരൂക്ഷമാകുന്നതു വരെ കാത്തിരിക്കുന്ന സർക്കാർ സമീപനം അംഗീകരിക്കാനാവില്ലെന്നും ജനറൽ സെക്രട്ടറി ഓർമ്മിപ്പിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88