gnn24x7

എറണാകുളം കത്തീഡ്രലിൽ നടന്ന സംഭവങ്ങൾ ലജ്ജാകരം; അപലപനീയം

0
539
gnn24x7

കുർബാനയർപ്പണ രീതിയെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് എറണാകുളം സെ.മേരിസ് കത്തീഡ്രലിൽ നടന്ന സംഭവങ്ങൾ ക്രൈസ്തവരായ ആർക്കും തന്നെ ഒരു തരത്തിലും അംഗീകരിക്കാൻ സാധിക്കാത്തതാണ്. പ്രവാസികളായ സീറോ മലബാർ സമൂഹമെന്ന നിലയിൽ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ പ്രവാസികളായ സീറോ മലബാർ വിശ്വാസികൾ സസൂക്ഷമം വീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിൽ നടന്ന സംഭവങ്ങൾ ഞടുക്കവും ദുഖവും രേഖപ്പെടുത്തുന്നു. അവിടുത്തെ സംഭവങ്ങൾ മാനസികമായി ബാധിച്ച എല്ലാവരുടെയും വേദനയിൽ പങ്കുകൊള്ളുകയും അനിഷ്ടസംഭവങ്ങളെ അയർലണ്ടിലെ സീറോ മലബാർ കമ്മ്യുണിറ്റി ശക്തമായി അപലപിക്കുകയും ചെയ്യുന്നു.

പരസ്പരം അംഗീകരിക്കുകയും ബഹുമാനിക്കുകയും വേണം
പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഈ തർക്കം കത്തോലിക്കാ സഭയുടെ വിശ്വാസമോ ആത്മീയതയുമായോ ബന്ധപ്പെട്ടതല്ല മറിച്ചു പാരമ്പര്യവും സംസ്‌കാരവുമായി ബന്ധപ്പെട്ടതാണ്. വിവിധങ്ങളായ പാരമ്പര്യങ്ങളേയും സംസ്‌കാരങ്ങളെയും അംഗീകരിക്കുകയെന്നതാണ് ആഗോള കത്തോലിക്കാ സഭയുടെ നയം. അതുകൊണ്ടാണ് 24 സഭകൾ നിലനിൽക്കുന്നതും. സീറോ മലബാർ റീത്തിൽ പെട്ടവർക്ക് മറ്റു രൂപതകളിൽ ആരാധനാ സ്വാതന്ത്ര്യം അംഗീകരിക്കുന്നതും അതെ കാരണം കൊണ്ടാണ്. ചങ്ങനാശ്ശേരി, എറണാകുളം, തൃശ്ശൂർ എന്നിങ്ങനെ വിവിധ സംസ്‌കാരങ്ങളും പാരമ്പര്യങ്ങളും തുടർന്ന് വന്നിരുന്ന മൂന്നു വികാരിയാത്തുകൾ ചേർന്നാണ് സീറോ മലബാർ എന്ന വ്യക്തി സഭ രൂപം കൊണ്ടത്. പിന്നീട് ക്നാനായ വിഭാഗത്തിന് വേണ്ടി കോട്ടയം രൂപതയും അനുവദിക്കപ്പെട്ടു. ഇപ്പോൾ സീറോ മലബാർ സഭയ്ക്കുള്ളിൽ ഏകീകൃത ലിറ്റർജിയുടെ പേരിൽ ഉടലെടുത്തിരിക്കുന്ന ഈ പ്രതിസന്ധി പരസ്പരം അംഗീകരിച്ചാൽ തീരാവുന്നതേയുള്ളു.

അതിനു പകരം ഏതെങ്കിലും ഒരു അടിച്ചേൽപ്പിക്കാനുള്ള സഭാ നേതൃത്വത്തിന്റെ വിവേകശൂന്യമായ ശൈലി പ്രവാസികളായ വിശ്വാസികളെയാണ് ഏറ്റവും അധികം ബാധിക്കുന്നത് എന്ന് പറയാതെ വയ്യ. കാരണം, സംസ്കാരവും പാരമ്പര്യവും ഓരോരുത്തരും ജീവിക്കുന്ന പ്രദേശത്തെ ആശ്രയിച്ചാണ് നിൽക്കുന്നത്. ഓരോ പ്രദേശത്തെയും സംസ്കാരങ്ങൾ കാലത്തിനനുസരിച്ചു മാറുകയും ചെയ്യും. സ്വന്തം സഭയ്ക്കുള്ളിലെ വ്യത്യസ്തതകൾ അംഗീകരിക്കാൻ സാധിക്കാത്ത സഭാ നേതൃത്വത്തിന് എങ്ങനെയാണു മറ്റു സ്ഥലങ്ങളിലെ വ്യത്യസ്തതകൾ അംഗീകരിക്കാൻ സാധിക്കുക? അതുകൊണ്ടു തന്നെ പരസ്പരം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഓർമ്മിക്കേണ്ടതാണ്.

സഭ നേതൃത്വത്തിന്റെ ശൈലി ഭീതിപ്പെടുത്തുന്നത്
നവീകരിച്ച കുർബാന തക്സ (കുർബാനക്കുപയോഗിക്കുന്ന പുസ്തകം) പൊതുവിൽ എല്ലാവരും അംഗീകരിച്ചെങ്കിലും ചൊല്ലുമ്പോൾ നിൽക്കുന്ന ദിശയെപ്പറ്റിയുള്ള പറ്റിയുള്ള തർക്കം തികച്ചും ബാലിശവുമാണ്. എല്ലാറ്റിലുമുപരി വിശ്വാസികളുടെ വിശ്വാസം പരിപോഷിപ്പിക്കാൻ സാധിക്കില്ലെങ്കിൽ പിന്നെ കുർബാനയർപ്പണത്തിനു യാതൊരു പ്രസക്തിയുമില്ല. വിവിധ റീത്തുകൾ അംഗീകരിച്ച രണ്ടാം വത്തിക്കാൻ കൗൺസിൽ തന്നെ ലിറ്റർജിയുമായി ബന്ധപ്പെട്ടു ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുമുണ്ട്. “D) Norms for adapting the Liturgy to the culture and traditions of peoples
37. Even in the liturgy, the Church has no wish to impose a rigid uniformity in matters which do not implicate the faith or the good of the whole community; rather does she respect and foster the genius and talents of the various races and peoples.” (Chapter 1, section III. Para. 37)
കൂടാതെ ആരാധനാക്രമത്തിൽ വരുത്തുന്ന മാറ്റങ്ങൾ വിശ്വാസികളെ ഉൽബോധിപ്പിക്കാനുള്ള ഉത്തരവാദിത്വവും ഉണ്ടെന്നു ഫ്രാൻസിസ് മാർപ്പാപ്പ സീറോ മലബാർ സഭയിലെ ലിറ്റർജിയുമായി ബന്ധപ്പെട്ട്‌ അയച്ച കത്തിൽ പറയുന്നു. മേല്പറഞ്ഞതൊന്നും കണക്കിലെടുക്കാതെ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കാനുള്ള ശ്രമം കതൊലിക്ക സഭ നേതൃത്വത്തിന് ചേർന്നതല്ല.

സഭയുമായി ബന്ധപ്പെട്ട ഏതു പ്രശ്നത്തിലും ഭിന്നാഭിപ്രായമുന്നയിക്കുന്നവരെ സഭാ വിരോധികൾ എന്ന് വിളിക്കുന്ന രീതി കുറച്ചു നാളുകളായി കണ്ടു വരുന്നു. അയർലണ്ടിലെ സീറോ മലബാർ വിശ്വാസികൾക്കും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അഭിപ്രായ വ്യത്യാസങ്ങൾ കേൾക്കാനും പ്രശ്നങ്ങൾക്ക് ചർച്ചകളിലൂടെ പരിഹാരം കണ്ടെത്താനും സാധിക്കണം. അല്ലാതെ ഏകാധിപത്യമായ രീതി സ്വീകരിക്കുന്നത് വിശ്വാസികളെ സഭയിൽ നിന്നും അകറ്റാൻ മാത്രമേ ഉപകരിക്കൂ എന്ന് തിരിച്ചറിയണം.

വിശ്വാസം അടിച്ചേൽപ്പിക്കാൻ സാധിക്കില്ല
എറണാകുളത്തെ സംഭവങ്ങൾ വിശകലനം ചെയ്യമ്പോൾ പോലീസിനെ ഉപയോഗിച്ച് സഭാ നേതൃത്വത്തിന്റെ ഉത്തരവ് വിശ്വാസികളിലേക്കു അടിച്ചേൽപ്പിക്കാൻ ആണ് ശ്രമിച്ചത് എന്ന് മനസിലാക്കുന്നു. അടിച്ചേൽപ്പിക്കുന്ന എന്തും അതിന്റെ ഇരട്ടി ശക്തിയിൽ തിരസ്ക്കരിക്കപ്പെടുകയേയുള്ളൂ. ഇശോയെപ്പോലെ  വാക്കുകൾ പ്രവർത്തി പഥത്തിൽ കൊണ്ടുവന്നു മാതൃകയാവേണ്ട മെത്രാന്മാരും വൈദീകരും അതിനു വിരുദ്ധമായി പ്രവർത്തിച്ചു സ്വയം അവഹേളനപാത്രമായി. വിശ്വാസികളെ പ്രലോഭിപ്പിച്ചു ആക്രമിക്കാനുള്ള ഉപകാരണങ്ങളാക്കി. എല്ലാവരുടെയും ജീവനും സ്വത്തും സംരക്ഷിക്കാൻ ഉത്തരവാദിത്വപ്പെട്ട പോലീസ് നിസ്സംഗതയോടെ നോക്കി നിന്നു. വിശ്വാസം ശോഷിക്കുകയല്ലാതെ ആരുടെയും വിശ്വാസം ഇത് കൊണ്ട് വർധിക്കുന്നുമില്ല.

ക്രൈസ്തവമല്ലാത്ത രീതികളിൽ നിന്നും ഈ പ്രശ്‌നങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാവരും പിന്മാറണമെന്നും പരസ്പരം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്തുകൊണ്ട് പ്രശ്നങ്ങൾക്ക് സൗമ്യമായ പരിഹാരം ഉണ്ടാക്കണമെന്നും അതിനായി സീറോ മലബാർ സിനഡിലെ മെത്രാന്മാർ ഉണർന്നു പ്രവർത്തിക്കണമെന്നും അയർലണ്ടിലെ സീറോ മലബാർ കമ്മ്യുണിറ്റി അഭ്യർത്ഥിക്കുന്നു

സീറോ മലബാർ കമ്മ്യൂണിറ്റി, അയർലൻഡ്

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/BvzwqMI97baHONxRBIQs88

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here