ഇറ്റലി: റോമിലെ ടൈബർ നദിയിൽ നൂറുകണക്കിന് മത്സ്യങ്ങൾ ചത്തുപൊങ്ങാനുണ്ടായ കാരണം, നിരോധിച്ച കീടനാശിനികളാണെന്ന് സൂചന. ഇതു സംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾ തുടരുകയാണെങ്കിലും നദിയിൽ ആരെങ്കിലും ബോധപൂർവം വിഷപദാർഥങ്ങൾ നിക്ഷേപിച്ചതാണ് മത്സ്യങ്ങൾ ചത്തുപൊങ്ങാൻ കാരണമെന്ന് കരുതുന്നില്ലെന്ന് പൊലീസ് അധികൃതർ പറയുന്നു.
റോമിന്റെ വടക്കൻ പ്രദേശങ്ങളിൽ ധാന്യവിളകൾ കൃഷിചെയ്യുന്ന നിരവധി ഫാമുകളാണുള്ളത്. ഇവിടങ്ങളിൽ ഉപയോഗിക്കുന്ന കീടനാശിനികളുമായി സംഭവത്തിന് ബന്ധമുണ്ടെന്നാണ് പരിസ്ഥിതി വകുപ്പിന്റെ പ്രാഥമിക നിഗമനം.
ടൈബർ നദിയിലെ ജലനിരപ്പ് സാധാരണ നിലയിലുള്ളതിനേക്കാൾ വളരെ കുറവായ സമയത്ത് ഉണ്ടായ കനത്ത മഴയിൽ കീടനാശിനികൾ നദീജലത്തിൽ ഒഴുകിയെത്തിയതാണെന്നാണ് കരുതുന്നത്. തേനീച്ചകൾക്കും മറ്റും അപകടമുണ്ടാക്കുന്നുവെന്ന കാരണത്താൽ നിയോനിക്കോട്ടിനോയ്ഡ് കീടനാശിനികളിൽ മൂന്നു വിഭാഗങ്ങളിലുള്ളവ വിളകളിൽ പ്രയോഗിക്കുന്നത് 2018 ഏപ്രിലിൽ യൂറോപ്യൻ യൂണിയൻ നിരോധിച്ചിട്ടുള്ളതാണ്.
ടൈബർ നദീതീരത്തെത്തുന്ന സന്ദർശകരുടെ ആരോഗ്യ സുരക്ഷയെ മുൻനിർത്തി, നദിയിൽ ചത്തുപൊങ്ങുന്ന മത്സ്യങ്ങളെ നിശ്ചിത ഇടവേളകളിൽ അധികൃതർ നീക്കം ചെയ്യുന്നുണ്ട്. മേയ് 30 മുതലാണ് ടൈബർ നദിയിൽ മത്സ്യങ്ങൾ കൂട്ടമായി ചത്തുപൊങ്ങുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.