റോം: കോവിഡ് – 19 വൈറസ് വ്യാപനം രൂക്ഷമായ 13 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇറ്റലി വിലക്ക് ഏർപ്പെടുത്തി.
ഇറ്റാലിയൻ ആരോഗ്യ മന്ത്രാലയം തയാറാക്കിയ പട്ടികയനുസരിച്ച്, അർമേനിയ, ബഹ്റൈൻ, ബംഗ്ലാദേശ്, ബ്രസീൽ, ബോസ്നിയ, ചിലി, കുവൈത്ത്, നോർത്ത് മസെഡോണിയ, മൊൾദോവ, ഒമാൻ, പനാമ, പെറു, ഡൊമിനിക്കൻ റിപ്പബ്ലിക്ക് എന്നിവിടങ്ങളിലെ പൗരന്മാർക്കാണ് ഇറ്റലിയിലേയ്ക്കുള്ള പ്രവേശനം നിഷേധിച്ചിട്ടുള്ളത്.
കഴിഞ്ഞ 14 ദിവസങ്ങൾക്കുള്ളിൽ ഈ രാജ്യങ്ങളിൽ താമസിക്കുകയോ യാത്രചെയ്യുകയോ ചെയ്തവർക്കും നിരോധനം ബാധകമാണെന്ന് ഇറ്റാലിയൻ ആരോഗ്യമന്ത്രി റോബെർത്തോ സ്പെറെൻസ പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങാളായി ഇറ്റാലിയൻ ജനത നടത്തിയ ത്യാഗങ്ങൾ കണ്ടില്ലെന്നു നടിക്കാൻ രാജ്യത്തിന് കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ധാക്കയിൽനിന്ന് റോമിലെത്തിയ ബംഗ്ലാദേശികൾക്ക് കോവിഡ് വൈറസ്ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ബംഗ്ലാദേശിൽ നിന്ന് ഇറ്റലിയിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവയ്ക്കാൻ ഉത്തരവിട്ട് രണ്ടു ദിവസങ്ങൾക്കു ശേഷമാണ് ഇറ്റലിയുടെ പുതിയ നടപടി.
കഴിഞ്ഞ എട്ടിന് റോമിലെയും മിലാനിലെയും വിമാനത്താവളങ്ങളിൽ ഇറങ്ങാൻ ശ്രമിച്ച ബംഗ്ലാദേശ് യാത്രക്കാരെ അതേ വിമാനത്തിൽ തന്നെ തിരിച്ചയച്ചിരുന്നു. യൂറോപ്യൻ യൂണിയനിൽ നിന്നുള്ള വിനോദ സഞ്ചാരികൾക്കായി ജൂൺ മൂന്നുമുതൽ ഇറ്റലിയുടെ അതിർത്തികൾ തുറന്നിട്ടുണ്ടെങ്കിലും യൂറോപ്പിനു വെളിയിൽ നിന്നുള്ള സന്ദർശകർക്ക് യാത്രാനിയന്ത്രണങ്ങൾ നിലവിലുണ്ട്.