മുംബൈ: ബിസിസിഐ ക്രിക്കറ്റ് ഉപദേശക കമ്മിറ്റി (സിഎസി) അംഗങ്ങളെ പ്രഖ്യാപിച്ചു.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ മദന്‍ലാല്‍, ആര്‍പി സിംഗ്, വനിതാ താരം സുലക്ഷണ നായിക് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
കാലാവധി പൂര്‍ത്തിയാക്കിയ സെലക്ടര്‍മാരായ എംഎസ്കെ പ്രസാദ്, ഗഗന്‍ ഹൂഡ എന്നിവര്‍ക്ക് പകരക്കാരെ കണ്ടെത്തുക എന്നതാണ് സിഎസിയുടെ പ്രധാന ദൗത്യം.
സിഎസി അംഗങ്ങളുടെ കാലാവാദി ഒരു വര്‍ഷത്തേക്കാണെന്ന് നിയമനം അറിയിച്ചുകൊണ്ട് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.
ഗൗതം ഗംഭീര്‍ ഈ സമിതിയില്‍ വരുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നെങ്കിലും പാരലമെന്‍റ് അംഗമായതിനാല്‍ പകരക്കാരനായി ആര്‍ പി സിംഗിനെ ഉള്‍പ്പെടുത്തുകയായിരുന്നു.
കപില്‍ ദേവ്, അന്‍ഷുമാന്‍ ഗെയ്ക്വാദ്, ശാന്ത രംഗസ്വാമി എന്നിവരുടെ ഒഴിവിലേക്കാണ് പുതിയ നിയമനം.
ദേശീയ പുരുഷ-വനിത ടീമുകളുടെ സെലക്‌ടര്‍മാരെ തെരഞ്ഞെടുക്കുക, വനിത ടീം പരിശീലകനെ കണ്ടെത്തുക എന്നിവയാണ് ക്രിക്കറ്റ് ഉപദേശക സമിതിയുടെ ചുമതല.
ഇപ്പോളത്തെ പരിശീലകന്‍ ഡബ്ലൂ വി രാമന്‍റെ കാലാവധി 2020 ഡിസംബറില്‍ അവസാനിക്കുന്നതോടെ വനിത ടീമിന് പുതിയ കോച്ചിനെ കണ്ടെത്തുക സമിതിയുടെ മേല്‍നോട്ടത്തിലായിരിക്കും.
ഉപദേശക സമിതി പുതിയ സെലക്‌ടര്‍മാരെ തെരഞ്ഞെടുക്കും. മുൻതാരങ്ങളായ ലക്ഷ്‌മൺ ശിവരാമകൃഷ്ണൻ, വെങ്കടേഷ് പ്രസാദ്, അജിത് അഗാർക്കർ എന്നിവരെയാണ് എം എസ് കെ പ്രസാദിനും ഗഗൻ ഘോഡയ്‌ക്കും പകരക്കാരായി പരിഗണിക്കുന്നത്.
സീനിയർ താരമായ ശിവരാമകൃഷ്‌ണൻ സെലക്ഷൻ കമ്മിറ്റി ചെയർമാനാവുമെന്നാണ് സൂചന. ഇന്ത്യക്കായി ഒൻപത് ടെസ്റ്റിലും 16 ഏകദിനത്തിലും കളിച്ച താരമാണ് ശിവരാമകൃഷ്ണൻ.