gnn24x7

വനിതാക്ഷേമത്തിന് നിര്‍ണ്ണായക പരിഗണന നല്‍കി ഇത്തവണത്തെ കേന്ദ്ര ബജറ്റ്

0
212
gnn24x7

ന്യൂഡല്‍ഹി: രണ്ടാം NDA സര്‍ക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ ബജറ്റ് കേന്ദ്രധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്നു. രാവിലെ 11 മണിക്കാണ് ബജറ്റവതരണം ആരംഭിച്ചത്.

വനിതാക്ഷേമം:

വനിതാക്ഷേമത്തിന് നിര്‍ണ്ണായക പരിഗണന നല്‍കിയിട്ടുണ്ട് ഇത്തവണത്തെ കേന്ദ്ര ബജറ്റില്‍ എന്നത് ശ്രദ്ധേയമാണ്.
വനിതാ ക്ഷേമത്തിന് 28,600 കോടിയാണ് നീക്കിവച്ചിരിക്കുന്നത്.

പെണ്‍കുട്ടികള്‍ക്ക് മികച്ച പഠന നിലവാരം, ഉറപ്പുവരുത്താന്‍ പദ്ധതികള്‍ ആവിഷക്കരിക്കും. കൂടാതെ,  പെണ്‍കുട്ടികളുടെ വിവാഹപ്രായം നിര്‍ണ്ണയിക്കുന്നതിന്‌ ദൗത്യസംഘത്തെ നിയമിക്കും.

പെണ്‍കുട്ടികള്‍ക്ക് പോഷകാഹാരത്തിന് വേണ്ടി 35600 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.  

ആദിവാസി ക്ഷേമം:
ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കും. ആദിവാസി ക്ഷേമത്തിനായി 53700 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കൂടാതെ, പട്ടിക ജാതി പിന്നോക്ക വിഭാഗക്കാര്‍ക്ക് 85,800 കോടി രൂപയും അനുവദിച്ചു.

പരിസ്ഥിതി:  
നിരവധി പരിസ്ഥിതി സൗഹൗര്‍ദ പദ്ധതിയുടെ പ്രഖ്യാപനം ബജറ്റിലുണ്ട്. ക്ലീന്‍ എയര്‍ പദ്ധതിക്ക് 4,400 കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്.

 2021 ജനുവരി1 മുതല്‍ പാരീസ് ഉടമ്പടി നടപ്പാക്കുമെന്നും മലിനീകരണം നടക്കുന്ന തെര്‍മല്‍ പവര്‍ പ്ലാന്റുകള്‍ അടച്ച് പൂട്ടുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

വിദ്യാഭ്യാസം:
പുതിയ വിദ്യാഭ്യാസ നയം ഉടന്‍ രൂപീകരിക്കും. കൂടാതെ, വിദ്യഭ്യാസ മേഖലക്ക് 99300 കോടി അനുവദിച്ചു. വിദ്യാഭ്യാസ മേഖലയില്‍ വിദേശ നിക്ഷേപത്തിന് സാധ്യത തേടും.

ഡിഗ്രി തലത്തില്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ആരംഭിക്കും. രാജ്യത്തെ 150 സര്‍വകലാശാലകളില്‍ പുതിയ കോഴ്‌സുകള്‍ ആരംഭിക്കും.

വിദ്യാഭ്യാസ മേഘലയ്ക്ക് 99300 കോടി, നൈപുണ്യ വികസനത്തിന് 30000 കോടിയാണ് ഈ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പോലീസ്, ഫോറന്‍സിക് യൂണിവേഴ്സിറ്റികള്‍ സ്ഥാപിക്കും. പഠനം കഴിഞ്ഞിറങ്ങിയ എഞ്ചിനീയര്‍മാര്‍ക്ക് തദ്ദേശസ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ് നടത്താനുള്ള സൗകര്യം ഉറപ്പാക്കും.

ആരോഗ്യമേഖല:
69000 കോടിയാണ് ആരോഗ്യമേഖലയ്ക്കായി നീക്കി വച്ചിരിക്കുന്നത്. 2025ഓടെ ക്ഷയരോഗ നിര്‍മാര്‍ജനം സാധ്യമാക്കും.

ഗ്രാമീണ സമ്പദ്‌മേഖല:
ഗ്രാമീണ സമ്പദ്‌മേഖലയെ ശക്തിപ്പെടുത്തുക എന്ന വസ്തുതയ്ക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റാണ് ഇതെന്ന സൂചന നല്‍കി കേന്ദ്രധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റവതരണത്തിന് ആരംഭംകുറിച്ചു. ഗ്രാമീണ സമ്പദ്‌മേഖലയ്ക്കായി 25ലക്ഷം കോടി രൂപയാണ് ഇത്തവണ മാറ്റിവച്ചിരിക്കുന്നത്.

500 ഫിഷ് ഫാര്‍മര്‍ ഓര്‍ഗനൈസേഷന്‍ സ്ഥാപിക്കും. മത്സ്യ കൃഷി രംഗത്ത് യുവാക്കള്‍ക്ക് കൂടുതല്‍ അവസരമൊരുക്കാന്‍ സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആവിഷ്ക്കരിക്കും. മത്സ്യകൃഷി ഉല്‍പ്പാദനം 200 ലക്ഷം ടണ്‍ ആക്കി ഉയര്‍ത്തുമെന്നും ധനമന്ത്രി പറഞ്ഞു.

കാര്‍ഷിക വിളകള്‍ക്കായി പ്രത്യേക റെയില്‍, വിമാന പദ്ധതികള്‍ സര്‍ക്കാരിന്‍റെ പരിഗണയിലുള്ളതായി ധനമന്ത്രി. ദേശീയ, അന്തര്‍ദേശീയ റൂട്ടുകളില്‍ കൃഷി ഉഡാന്‍ വിമാനവും ഈ വര്‍ഷം ആരംഭിക്കും.  

തരിശ് ഭൂമിയിൽ സോളാർ പ്ലാന്റുകൾ സ്ഥാപിക്കാനും അതുവഴി വരുമാനമുണ്ടാക്കാനും കർഷകരെ സഹായിക്കും. രാസവളത്തിന്‍റെ ഉപയോഗം കുറച്ച് വിള വർധിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കും. കാർഷിക മേഖലക്ക് 16 ഇന പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്ക്കരിക്കുന്നത്‌.

സാമ്പത്തിക വളര്‍ച്ച പിന്നോട്ടായ അവസരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടുത്തവര്‍ഷം പ്രതീക്ഷിക്കുന്ന സാമ്പത്തിക വളര്‍ച്ച 6-6.5% ആണെന്നും മന്ത്രി വ്യക്തമാക്കി.

തൊഴിലില്ലായ്മ പരിഹരിക്കാന്‍ നിരവധി നടപടികള്‍ കൈക്കൊള്ളും. 2025ല്‍ നാലുകോടി തൊഴിലും 2030ല്‍ എട്ടുകോടി തൊഴിലുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൂടാതെ, തൊഴിലില്ലായ്മ പരിഹരിക്കാന്‍ ചൈനീസ് മാതൃക സ്വീകരിക്കാനും സര്‍ക്കാര്‍ ഒരുക്കമാണ്.  

2020 ഏപ്രിൽ മുതൽ നികുതിവരുമാന സംവിധാനം കൊടുത്താല്‍ ലളിതമാക്കുമെന്നും സമ്പദ് വ്യവസ്ഥയുടെ അടിത്തറ ഭദ്രമെന്നും ധനകാര്യമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

‘ജി.എസ്.ടി രാജ്യ ചരിത്രത്തിലെ വഴിത്തിരിവായി. വിലക്കയറ്റം നിയന്ത്രിച്ചു നിർത്താൻ കേന്ദ്ര സർക്കാറിനു കഴിഞ്ഞു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ 16 കോടി പുതിയ നികുതിദായകരെ സൃഷ്ടിച്ചു. ജി.എസ്.ടി രാജ്യത്തെ കുടുംബങ്ങൾക്ക് 4000 രൂപയുടെ അധിക നേട്ടമുണ്ടാക്കിയെന്നും ധനമന്ത്രി വ്യക്തമാക്കി.

രണ്ടാം മോദി സർക്കാരിന്‍റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന സർവേ റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ കൂടുതൽ ഉത്തേജന പാക്കേജുകൾ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് സാമ്പത്തിക വിദഗ്ധര്‍.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here