ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കി ജാമി വാർഡി. ഇതോടെ പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ട് നേടുന്ന പ്രായം കൂടിയ താരമെന്ന റെക്കോർഡും ലെസ്റ്റർ സിറ്റിയുടെ ജാമി വാർഡി സ്വന്തമാക്കി.
സീസണിലെ അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് തോറ്റ് ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടമയെങ്കിലും വാർഡിയുടെ ഈ നേട്ടം ലെസ്റ്ററിന് ആശ്വാസം നൽകുന്ന ഒന്നാണ്.
38 മത്സരത്തിൽ നിന്ന് 18 ജയവും എട്ട് സമനിലയും 12 തോൽവിയുമടക്കം 62 പോയിന്റാണ് ഇത്തവണ ലെസ്റ്റർ നേടിയത്. യുണൈറ്റഡിനോട് 2-0 ന് തോറ്റതോടെ ആദ്യ നാലിൽ നിന്ന് പുറത്തായ ലെസ്റ്റർ അടുത്ത സീസണിൽ യൂറോപ്പാ ലീഗിൽ കളിക്കും.
ഇത്തവണ വാർഡി ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയത് ശക്തമായ പോരാട്ടത്തിലൂടെയാണ്. ആഴ്സണലിന്റെ ഔബ്മെയാങും സതാംപ്റ്റണിന്റെ ഡാനി ഇൻഗസും തൊട്ടുപിന്നാലെ ഉണ്ടായിരുന്നുവെങ്കിലും ഒറ്റ ഗോളിന്റെ നേട്ടത്തിലാണ് സ്വർണ്ണ ബൂട്ട് വാർഡി സ്വന്തമാക്കിയത്.