ഇത്തവണത്തെ ഐപിഎൽ മത്സരങ്ങളുടെ ഒഫീഷ്യൽ സ്പോൺസർ ആരാകും. ചൈനീസ് മൊബൈൽ ഫോൺ നിർമാതാക്കളായ വിവോ പിന്മാറിയതിന് പിന്നാലെ അടുത്ത സ്പോൺസർ ആരായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരും. ഇതിനിടെയാണ് യോഗാ ഗുരു രാംദേവിന്റെ പതഞ്ജലി സ്പോൺസറായി എത്തുമെന്ന ട്രോൾ പ്രവചനങ്ങൾ ട്വിറ്ററിൽ ശക്തമായത്. എന്നാൽ, പരിഹസിക്കാൻ വരട്ടെ, സ്പോൺസർ ഷിപ്പ് നൽകുന്നതിനുള്ള ലേലത്തിൽ പങ്കെടുക്കാൻ തന്നെയാണ് പതഞ്ജലി ഒരുങ്ങുന്നത്.
ഐപിഎല്ലിന്റെ ടൈറ്റിൽ സ്പോൺസറെ തെരഞ്ഞെടുക്കാനുള്ള ടെണ്ടറിൽ ബിഡ് സമർപ്പിക്കുന്നത് പരിഗണനയിലാണെന്ന് പതഞ്ജലിയിലെ ഉന്നതവൃത്തങ്ങൾ അറിയിച്ചു. ചൈനീസ് ഫോൺ നിർമാതാക്കളായ വിവോ പിന്മാറിയതിന് പിന്നാലെ ടൈറ്റിൽ സ്പോൺസർഷിപ്പ് ഒഴിഞ്ഞുകിടക്കുകയാണ്. ഹരിദ്വാർ ആസ്ഥാനമായ പതഞ്ജലി ആഗോള വിപണി ലക്ഷ്യമിടുകയാണ്. ഇതിന‍്റെ ഭാഗമായാണ് ഐപിഎൽ ടൈറ്റിൽ സ്പോൺസർഷിപ്പിനായി കമ്പനി രംഗത്തുള്ളത്.
”ഇക്കാര്യം ഞങ്ങളുടെ സജീവ പരിഗണനയിലാണ്”- പതഞ്ജലി വക്താവ് എസ് കെ തിജർവാലയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ”സ്വദേശി ഉത്പന്നങ്ങൾക്ക് ആഗോള ബ്രാൻഡ് ലഭ്യമാക്കുന്നതിന് ഇത് ശരിയായ പ്ലാറ്റ്ഫോമാണ്. ഈ ലക്ഷ്യത്തോടെയാണ് ഇക്കാര്യം ഞങ്ങൾ പരിഗണിക്കുന്നത്”- അദ്ദേഹം പറഞ്ഞു. അതേസമയം, കമ്പനി ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല.
എന്നാൽ, സോഷ്യൽ മീഡിയയിൽ ഇത് വലിയതോതിലുള്ള ട്രോളുകൾക്കാണ് തുടക്കമിട്ടിരിക്കുന്നത്.