ടെഹ്‌റാന്‍: ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങളില്‍ നടത്തിയ മിസൈൽ ആക്രമണത്തിൽ പ്രസ്താവനയുമായി ഇറാന്‍ രംഗത്ത്. മിസൈൽ ആക്രമണത്തിൽ കുറഞ്ഞത് 80 അമേരിക്കൻ തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്ന് ഇറാനിയൻ സ്റ്റേറ്റ് ടിവി അവകാശപ്പെട്ടു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം.
ഇറാഖിൽ മേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ 15 മിസൈലുകളാണ് വിക്ഷേപിച്ചത്.എന്നാല്‍, മിസൈലുകളൊന്നും തടഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ US ഹെലികോപ്റ്ററുകളും സൈനിക ഉപകരണങ്ങളും സാരമായി തകർന്നതായും റിപ്പോർട്ടിൽ പറയുന്നു.
വാഷിംഗ്ടൺ എന്തെങ്കിലും തരത്തിലുള്ള പ്രതികാര നടപടികൾ സ്വീകരിച്ചാൽ ഇറാൻ ഈ മേഖലയിലുള്ള മറ്റ് 100 ലക്ഷ്യസ്ഥാനങ്ങള്‍ തകര്‍ക്കുമെന്ന് റെവല്യൂഷണറി ഗാർഡ്സിനെ ഉദ്ധരിച്ച്, ഇറാനിയന്‍ സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു.ഇറാന്‍ സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ കൊലയ്ക്ക് ഇറാന്‍ തിരിച്ചടി നല്‍കിയതിന് പിന്നാലെ നിര്‍ണ്ണായക പ്രഖ്യാപനം ഉടനെന്ന മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരിയ്ക്കുകയാണ്.
അമേരിക്കയ്ക്ക് ഏറ്റവും ശക്തവും സുസജ്ജമായ സൈന്യമുണ്ട്, എല്ലാം നല്ലതിന് എന്നായിരുന്നു ട്രംപിന്‍റെ ട്വീറ്റ്. ഇറാഖിലെ അമേരിക്കന്‍ സൈനിക താവളങ്ങളില്‍ ഇറാന്‍ മിസൈലാക്രമണം നടത്തിയതായി പെന്‍റഗണ്‍ സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് ട്രംപിന്‍റെ പ്രതികരണം. 12-ലധികം ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചാണ് ഇറാഖിലെ അല്‍-ആസാദ്, ഇര്‍ബില്‍ എന്നീ സൈനിക താവളങ്ങള്‍ക്ക് നേരേ ഇറാന്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ആദ്യ തിരിച്ചടിയ്ക്ക് സുലൈമാനി കൊല്ലപ്പെട്ട സമയം തന്നെയാണ് ഇറാന്‍ തിരഞ്ഞടുത്തത്. ഖാസിം സുലൈമാനി കൊല്ലപ്പെട്ടത് പുലര്‍ച്ചെ 1.20നായിരുന്നു. ആ സമയം തന്നെയാണ് തിരിച്ചടിക്കാന്‍ ഇറാന്‍ തിരഞ്ഞെടുത്തതും.