ന്യൂഡല്‍ഹി: രണ്ടാം മോദി സർക്കാരിന്‍റെ മൂന്നാമത് ബജറ്റ് കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ 11മണിക്ക് അവതരിപ്പിച്ചു. ഇത്തവണത്തെ കേന്ദ്ര ബജറ്റ് ആരോഗ്യ മേഖലയ്ക്ക് വലിയ പരിഗണന നൽകുന്നതാണ് . 64180 കോടിയുടെ ആത്മ നിർഭർ ആരോഗ്യ യോജന പദ്ധതി ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. കാര്‍ഷിക മേഖലയ്ക്ക് 75060 കോടി രൂപ നല്‍കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചു.
കൂടാതെ താങ്ങുവില നടപ്പുവര്‍ഷം ഇരട്ടിയാക്കി കൃഷി ചെലവിന്റെ 1.5 ഇരട്ടി ഉറപ്പാക്കുമെന്നും 16.5 ലക്ഷം കോടി കാര്‍ഷിക വായ്പ ഈ വര്‍ഷം നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. അതേസമയം 75 വയസിന് മുകളിൽ പ്രായമുള്ള പൗരന്മാരെ ഐടിആറിൽ നിന്ന് ഒഴിവാക്കിയതായി ധനമന്ത്രി പ്രഖ്യാപിച്ചു. പെൻഷൻ , പെൻഷന്റെ പലിശ എന്നിവയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന 75 വയസിന് മുകളിൽ പ്രായമുള്ള വയോധികരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക.
കേന്ദ്ര ബജറ്റിൽ അന്യ സംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. അന്യ സംസ്ഥാന തൊഴിലാളികൾക്ക് ആശ്വാസ പദ്ധതികൾ വിതരണം ചെയ്യാൻ പ്രത്യേക പോർട്ടൽ ആരംഭിക്കും.
അതേസമയം മാര്‍ച്ച് 2022 ഓടെ പതിനൊന്നായിരം കിലോമീറ്റര്‍ ദേശീയപാത വികസനം നടപ്പിലാക്കുമെന്നും, 3500 കിലോമീറ്റര്‍ ദേശീയപാത വികസനം 3 ലക്ഷം കോടി ചെലവഴിച്ച് തമിഴ്നാട്ടില്‍ നടത്തുമെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.