പത്തനംതിട്ട: മഹിളാ കോൺഗ്രസ് നേതാവും അഭിഭാഷകയുമായ വിബിത ബാബു പണം വാങ്ങി കബളിപ്പിച്ചെന്ന് പരാതി. അമേരിക്കൻ മലയാളിയായ കോട്ടയം കടുത്തുരുത്തി സ്വദേശി സെബാസ്റ്റിയനാണ് കോൺഗ്രസ് നേതാവിനെതിരെ തിരുവല്ല പോലീസിൽ പരാതി നൽകിയത്. വിവിധഘട്ടങ്ങളിലായി 14.16 ലക്ഷം രൂപ വിബിത ബാബു വാങ്ങിയതായും ഇത് തിരികെ തരാതെ കബളിപ്പിച്ചെന്നുമാണ് പരാതിയിലെ ആരോപണം.
എറണാകുളത്തെ ഒരു ഭൂമിKnowmoreഇടപാടുമായി ബന്ധപ്പെട്ടാണ്വിബിതയെ ആദ്യം പരിചയപ്പെടുന്നതെന്നാണ് പരാതിയിൽ പറയുന്നത്. പിന്നീട് സൗഹൃദമായി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന്റെ സമയത്ത് സാമ്പത്തികസഹായം ചോദിച്ചു. ഇതനുസരിച്ച് വിബിതയുടെയും പിതാവിന്റെയും പേരിൽ പണം കൈമാറിയതായും വിവിധ കാരണങ്ങൾ പറഞ്ഞ് ഇതുവരെ 14.16 ലക്ഷം രൂപ വാങ്ങിയെടുത്തെന്നും ഇത് തിരികെ നൽകിയില്ലെന്നുമാണ് പരാതിക്കാരന്റെ ആരോപണം.
19-ാം തീയതിയാണ് മഹിളാ കോൺഗ്രസ് നേതാവിനെതിരേ 75-കാരനായ സെബാസ്റ്റിയൻ തിരുവല്ല പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. അതേസമയം, തനിക്കെതിരേ വഞ്ചനാക്കേസ് നൽകിയ സെബാസ്റ്റ്യനെതിരേ വിബിത ബാബുവും പോലീസിനെ സമീപിച്ചിട്ടുണ്ട്. തനിക്കെതിരായ പരാതി നൽകാൻ പോകുന്നതിന് മുമ്പ് ഇയാൾ ഓഫീസിൽ വന്ന് മോശമായി പെരുമാറിയെന്നും കടന്നുപിടിക്കാൻ ശ്രമിച്ചെന്നുമാണ് കോൺഗ്രസ് നേതാവിന്റെ ആരോപണം. തനിക്ക് വഴങ്ങിയില്ലെങ്കിൽ പരാതി നൽകുമെന്ന് 75-കാരൻ ഭീഷണിപ്പെടുത്തിയതായും ആരോപിക്കുന്നുണ്ട്.
തനിക്ക് ലഭിച്ച പണത്തിന്റെ ഒരുവിഹിതം നിയമോപദേശത്തിന്റെ പ്രതിഫലമാണെന്നാണ് വിബിത ബാബുവിന്റെ വിശദീകരണം. ബാക്കി പണം ചാരിറ്റി പ്രവർത്തനങ്ങൾക്കായി പരാതിക്കാരൻ സ്വയം സന്നദ്ധനായി കൈമാറിയതാണെന്നും ഇവർ പറയുന്നു. വിബിത ബാബുവിന്റെ പരാതിയിൽ കടുത്തുരുത്തി സ്വദേശിക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറിയാണ് വിബിത ബാബു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മല്ലപ്പള്ളി ഡിവിഷനിൽനിന്ന് ജില്ലാ പഞ്ചായത്തിലേക്ക് യു.ഡി.എഫ്. സ്ഥാനാർഥിയായും മത്സരിച്ചിരുന്നു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/BvzwqMI97baHONxRBIQs88