റോം: ലോകത്താകമാനം കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 50,000 കടന്നു. വ്യാഴാഴ്ച വരെയുള്ള കണക്കുപ്രകാരം മരണസംഖ്യ 51,548 ആയി ഉയർന്നു. 24 മണിക്കൂറിനുള്ളിൽ നാലായിരത്തിലേറേ പേർ മരിച്ചു. വൈറസ് ബാധിതരുടെ എണ്ണവും ക്രമാധീതമായി വർധിക്കുകയാണ്. ലോകത്ത് കൊറോണ പോസിറ്റീവ് കേസുകളുടെ എണ്ണം 1,003,834 ആയി വർധിച്ചു.
കോവിഡ് 19 ഏറ്റവും കൂടുതൽ ആൾനാളംവിതച്ച ഇറ്റലിയിൽ മരണം 13,915 ആയി. സ്പെയിനിൽ 10,096 പേരും അമേരിക്കയിൽ 5,712 പേരും മരിച്ചു. ഫ്രാൻസിൽ മരണം 4,500 പിന്നിട്ടു. മറ്റുരാജ്യങ്ങളിലെല്ലാം മരണസംഖ്യ വർധിക്കുകയാണെങ്കിലും ചൈനയിൽ വ്യാഴാഴ്ച ആറ് പേർ മാത്രമാണ് മരണപ്പെട്ടത്. ആകെ മരണം 3,318 ആയി. ജർമനിയിൽ 1,090 പേരും ഇറാനിൽ 3,160 പേരും ബ്രിട്ടണിൽ 2,912 പേരും വൈറസ് ബാധയിൽ മരിച്ചു.
അതേസമയം ലോകത്താകമാനം 210,500 പേർക്ക് ഇതുവരെ രോഗം ഭേദമായി. അമേരിക്കയിലാണ് കൂടുതൽ രോഗബാധിതരുള്ളത്. 237,497 പേർക്ക് യുഎസിൽ ഇതുവരെ കൊറോണ സ്ഥിരീകരിച്ചു. ഇറ്റലിയിൽ രോഗികളുടെ എണ്ണം 1.15 ലക്ഷവും സ്പെയിനിൽ 1.10 ലക്ഷവും പിന്നിട്ടു. ജർമനിയിൽ 84,000 രോഗികളുണ്ട്. ഫ്രാൻസിൽ രോഗികളുടെ എണ്ണം 60,000ത്തിലേക്ക് അടുക്കുന്നു. ഇറാനിലും വൈറസ് ബാധിതരുടെ എണ്ണം 50.000 പിന്നിട്ടു.
അതേസമയം ഇന്ത്യയിലെ കോവിഡ് 19 ബാധിതരുടെ എണ്ണം രണ്ടായിരം കടന്നു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കു പ്രകാരം രാജ്യത്ത് 2069 പേര്‍ക്കാണ് കോവിഡ് 19 ഇതിനോടകം സ്ഥിരീകരിച്ചത്. ഇതില്‍ 1860 പേര്‍ ചികിത്സയിലാണ്. 155 പേര്‍ രോഗമുക്തി നേടി. 53 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 235 പേര്‍ക്കാണ് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.