ന്യൂയോര്‍ക്ക്: ലോകത്തിലെ ആകെ രോഗികളിൽ നാലിലൊന്നും അമേരിക്കയിൽ. മാരകവേഗത്തിൽ രോഗം പടരുന്നതു ന്യൂയോർക്കിലും ലൂസിയാനയിലുമാണ്. ന്യൂയോർക്കിൽ ഓരോ രണ്ടര മിനിറ്റിലും ഒരാൾ മരിക്കുന്നതായി ഗവർണർ ആൻഡ്രു കൂമോയുടെ വെളിപ്പെടുത്തി.
വെള്ളിയാഴ്‌ച രാത്രി എട്ടരവരെയുള്ള 24 മണിക്കൂറിൽ 1480 പേരാണ് മരിച്ചത്. ആകെ മരിച്ചവരുടെ എണ്ണം ഒമ്പതിനായിരത്തിലേക്ക്. വെള്ളിയാഴ്‌ചവരെ മരണസംഖ്യ 7406 ആയിരുന്നു. രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. ന്യൂയോര്‍ക്ക് സംസ്ഥാനത്ത് ആകെ രോഗികൾ ഒരു ലക്ഷം കവിഞ്ഞു. ന്യൂയോർക്കിലെ മാത്രം മരണം 3,000 കവിഞ്ഞു.മൂന്ന് ദിവസംകൊണ്ട് മരണസംഖ്യ ഇരട്ടിയായി. 24 മണിക്കൂറിൽ മരിച്ചത് 562 പേർ. അതായത് രണ്ടര മിനിറ്റിനിടെ ഒാരോ മരണം. ന്യൂയോർക്ക് നഗരത്തിൽമാത്രം ഇതുവരെ 1867 പേർ മരിച്ചു.
ന്യൂയോർക്കിലെ മരണനിയന്ത്രണത്തിന്റെ ഭാഗമായി വെന്റിലേറ്ററുകളുടെ പുനർവിതരണം നടത്തും. ആശുപത്രികളിലും സ്വകാര്യ വ്യവസായശാലകളിലും സ്ഥാപനങ്ങളിലും വെറുതെയിരിക്കുന്ന വെന്റിലേറ്ററുകൾ ആശുപത്രികളിൽ എത്തിക്കും. ഇവ ആവശ്യം കഴിഞ്ഞ് ഉടമസ്ഥർക്ക് തിരിച്ച് എത്തിക്കുകയോ പകരം പണം നൽകുകയോ ചെയ്യുമെന്ന് ഗവർണർ ആൻഡ്രൂ ക്വോമോ ഉറപ്പുനൽകി. ന്യൂയോർക്കിലും അമേരിക്കയിൽ ആകെയും വേണ്ടത്ര വെന്റിലേറ്ററുകളോ ആരോഗ്യപ്രവർത്തകർക്ക് ആവശ്യമായ സുരക്ഷാവസ്‌ത്രമോ ഇല്ലാത്തതിൽ ഗവർണർ രോഷം പ്രകടിപ്പിച്ചു.
ലൂസിയാനയിൽ രോഗികൾ 10,000 കവിഞ്ഞു.ജയിലുകളിലെ നൂറോളം പേർക്കു രോഗം. 6 മാസത്തിൽ താഴെ തടവിനു ശിക്ഷിക്കപ്പെട്ടവരെ വീടുകളിൽ നിരീക്ഷത്തിലാക്കും.50 സംസ്ഥാനങ്ങളിലായി സൈന്യം നൂറിലേറെ താൽക്കാലിക ആശുപത്രികൾ നിർമിക്കുന്നു. അതിനിടെ യുഎസ്എസ് തിയോഡർ റൂസ്‌വെൽറ്റ് അണ്വായുധ യുദ്ധക്കപ്പലിലെ കൊറോണ വൈറസ് വ്യാപനം പരസ്യപ്പെടുത്തിയതിന് ക്യാപ്റ്റൻ ബ്രെറ്റ് ക്രോസിയറെ കമാൻഡ് പദവിയിൽനിന്നു നീക്കി.അടിയന്തര സഹായത്തിന് സൈന്യമിറങ്ങിയതോടെ കൺവൻഷൻ സെന്റർ ഒറ്റ രാത്രി കൊണ്ട് 2500 കിടക്കകളുള്ള ആശുപത്രിയാക്കി. ആരോഗ്യ ഇൻഷുറൻസില്ലാത്ത 2.75 കോടി അമേരിക്കക്കാർക്കും കോവിഡ് ചികിത്സയ്ക്കു സർക്കാർ പരിരക്ഷ പ്രഖ്യാപിച്ചു. ഇതിന് 10,000 കോടി ഡോളർ ഫണ്ട് നീക്കിവെച്ചു.
മറ്റ് രാജ്യങ്ങളിൽ
ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 64,000 കടന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും കൊവിഡ് ലോകത്ത് അതിവേഗം വ്യാപിക്കുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വിവിധ രാജ്യങ്ങളിലായുള്ള കൊവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷമാണ് കടന്നിരിക്കുന്നത്.ഇറ്റലിയിൽ മരണം പതിനയ്യായിരം പിന്നിട്ടു. സ്പെനിയിനിൽ മരണം പന്ത്രണ്ടായിരത്തിലേക്ക് അടുക്കുകയാണ്. സ്പെയിൻ തലസ്ഥാനമായ മാഡ്രിഡിൽ ലോക്ക്ഡൗണ്‍ ഏപ്രിൽ 25 വരെ നീട്ടി.
അതിനിടെ കൊവിഡ് വൈറസ് വ്യാപനത്തെ നേരിടാന്‍ ദുബായില്‍ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. രണ്ടാഴ്ചത്തേയ്ക്ക് 24 മണിക്കൂറും യാത്രാനിയന്ത്രണം നിലവിൽ വന്നു. ഭക്ഷണം, മരുന്ന് തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്‍റ് നിർദേശിച്ചിട്ടുണ്ട്. വാഹനങ്ങളും നിരത്തിലിറക്കാൻ പാടില്ല. നിലവിൽ ദുബായ് എമിറേറ്റിൽ മാത്രമാണ് സഞ്ചാര വിലക്കുള്ളത്.
കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളിലെ മരണസംഖ്യ ; ഇറ്റലി–-15362, സ്‌പെയിൻ–-11744, ഫ്രാൻസ്–-7125, ബ്രിട്ടൻ–- 4313, ഇറാൻ–-3452, ചൈന–-3326, നെതർലൻഡ്‌സ്–- 1651, ജർമനി–-1335, ബെൽജിയം–- 1283.