തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 75 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് 90 പേര്‍ക്ക് രോഗവിമുക്തി ഉണ്ടായതായും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യ – ചെെന അതിര്‍ത്തിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരമര്‍പ്പിച്ചായിരുന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം ആരംഭിച്ചത്.
സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച് 20 പേര്‍ മരണമടഞ്ഞെന്നും. വിദേശരാജ്യങ്ങളില്‍ ഇന്നലെ വരെ 277 കേരളീയര്‍ രോഗം ബാധിച്ച് മരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് രോഗം ബാധിച്ചവരില്‍ 53 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 19 പേരാണ്. സമ്പര്‍ക്കം മൂലം മൂന്ന് പേരാണ് രോഗബാധിതരായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ കൊല്ലം 14, മലപ്പുറം 11, കാസർകോട് 9, തൃശ്ശൂർ 8, പാലക്കാട് 6, കോഴിക്കോട് 6, എറണാകുളം 5, തിരുവനന്തപുരം 3, കോട്ടയം 4, കണ്ണൂർ 4, വയനാട് 3, പത്തനംതിട്ടയും ആലപ്പുഴയും 1 വീതം എന്നിങ്ങനെയാണ് കണക്ക്.
അതേസമയം ഇന്ന് 90 പേരുടെ രോഗം ഭേദമായി തിരുവനന്തപുരം 10, കൊല്ലം 4, പത്തനംതിട്ട 5, ആലപ്പുഴ 16, കോട്ടയം 3, എറണാകുളം 2, പാലക്കാട് 24 എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ എണ്ണം.
5876 സാമ്പിളുകളാണ് ഇന്ന് പരിശോധിച്ചത്. ഇതുവരെ 2697 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 1351 പേർ ചികിത്സയിലുണ്ട്. 1,25307 പേരാണ് നിരീക്ഷണത്തിലുള്ളത്. 1989 പേർ ആശുപത്രികളിലാണ്. ഇന്ന് മാത്രം 203 പേരാണ് ആശുപത്രിയിലായത്. ഇതുവരെ 1,22,466 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 3019 പരിശോധനാഫലം വരാനുണ്ട്. സെന്‍റിനൽ സർവൈലൻസിന്‍റെ ഭാഗമായി 33,559 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 32,300 നെഗറ്റീവായി. സംസ്ഥാനത്ത് ഹോട്ട്സ്പോട്ടുകളുടെ എണ്ണം 110 ആയി. ലോക്ക് ഡൗൺ ലഘൂകരിക്കുകയും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് യാത്ര അനുവദിക്കുകയും ചെയ്തതോടെ ഇത് മൂന്നാംഘട്ടമാണ്.