തിരുവനന്തപുരം: കോവിഡ്-19 സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള തീവ്ര പരിശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍.
ഇതിന്‍റെ മുന്നോടിയായുള്ള ആലോചനകള്‍ക്കായി ഇന്ന് മന്ത്രിസഭാ യോഗം ചേരും. മറ്റ് സംസ്ഥാനങ്ങള്‍ പ്രവര്‍ത്തികമാക്കിയ നടപടി തന്നെയാണ് സംസ്ഥാനവും ആവര്‍ത്തിക്കുക. അതായത് കേരളവും അധിക വരുമാനത്തിനായി മദ്യത്തെയാണ് ആശ്രയിക്കുക.
മദ്യത്തിന് വില കൂട്ടുന്നത് സംബന്ധിച്ചുള്ള നിര്‍ണ്ണായക തീരുമാനങ്ങളാണ് ഇന്ന് മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യുക.
കോവിഡ് പ്രതിസന്ധിമറികടക്കാന്‍ മദ്യവില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഇതിനോടകം തീരുമാനിച്ചു കഴിഞ്ഞതാണ്. കൂടാതെ, സംസ്ഥാനത്തെ മദ്യ വില്പന ശാലകള്‍ തുറക്കുന്നതിനായി ഏ൪പ്പെടുത്തുന്ന ക്രമീകരണങ്ങള്‍, മദ്യവില വ൪ധിപ്പിക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് തുടങ്ങിയ വിഷയങ്ങള്‍ ഇന്നത്തെ മന്ത്രിസഭായോഗം പരിഗണിക്കുമെന്നാണ് സൂചന. കൂടാതെ, ബിവറേജസ്, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റുകള്‍ക്കു പുറമെ മദ്യം കുപ്പികളായി ബാറുകളിലൂടെ വില്‍ക്കുന്നതിന് അബ്കാരി ചട്ടം ഭേദഗതി ചെയ്യണമെന്ന ബാറുടമകളുടെ ആവശ്യവും മന്ത്രിസഭയുടെ പരിഗണനയ്ക്കു വരുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.
10% മുതല്‍ 35% വരെ നികുതി വര്‍ധിപ്പിക്കാനാണു ശിപാര്‍ശ. അതനുസരിച്ച് ബിയറിനും ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിനും 10 മുതല്‍ 80 വരെ രൂപയുടെ വര്‍ധന വരാമെന്നാണു കണക്കാക്കുന്നത്. വര്‍ഷം 600-700കോടി രൂപയുടെ അധികവരുമാനം സംസ്ഥാനത്തിന് ഇതുവഴി ലഭിക്കും.
കെയ്സിന് 400 രൂപയില്‍ കൂടുതല്‍ വില വരുന്ന മദ്യത്തിന് 35 ശതമാനം വില കൂട്ടാനാനാണ് സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന നിര്‍ദേശം. കെയ്സിന് 400 രൂപയില്‍ താഴെയാണെങ്കില്‍ പത്ത് ശതമാനം നികുതിയാവും ഏര്‍പ്പെടുത്തുക.
ഇപ്പോള്‍ മദ്യത്തിന് വിവിധ സെസുകള്‍ അടക്കം വിലയുടെ 200 മുതല്‍ 210 വരെ ശതമാനമാണ് നികുതി ഈടാക്കുന്നത്.
മെയ് 17-ന് മൂന്നാം ഘട്ട lock down അവസാനിച്ച ശേഷം സംസ്ഥാനത്ത് മദ്യവില്‍പന ആരംഭിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ധാരണയായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ മദ്യവില്‍പന ആരംഭിച്ച ശേഷമുണ്ടായ കനത്ത തിരക്ക് കണക്കിലെടുത്ത് ഓണ്‍ലൈന്‍ മദ്യവില്‍നപനയ്ക്കുള്ള സാധ്യതയും സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്. ഇതിനായുള്ള മൊബൈല്‍ ആപ്പും വെബ്സൈറ്റും തയ്യാറാക്കാനുള്ള കമ്പനിയെ കണ്ടെത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, ഇന്ന് മുതല്‍ സംസ്ഥാനത്ത് കള്ളുഷാപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. പക്ഷേ ഇരുന്ന് കുടിക്കാന്‍ അനുമതിയില്ല. കുപ്പി കൊണ്ടുവരണം…..!!