ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12881 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ രേഖപ്പെടുത്തിയതിൽ ഒറ്റദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കണക്കാണിത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായാണ് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇത്രയും കുതിച്ചു ചാട്ടമുണ്ടായിരിക്കുന്നത്. ഒന്നരയാഴ്ചയോളമായി ദിവസേന പതിനായിരക്കണക്കിന് പേർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇതുവരെ 3,66,946 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്.
194324 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 160384 പേരാണ് ചികിത്സയിൽ കഴിയുന്നതെന്നും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കിൽ പറയുന്നു. ഒറ്റദിവസത്തിനിടെ 334 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങൾ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പുതുക്കിയ സാഹചര്യത്തിൽ രാജ്യത്ത് കോവിഡ് മരണസംഖ്യ പതിനായിരം കടന്നിരുന്നു. 12237 മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതിൽ കൂടുതലും മഹാരാഷ്ട്രയിൽ നിന്നു തന്നെയാണ്.
രാജ്യത്ത് കോവിഡ് കേസുകളിൽ ഭൂരിഭാഗവും മഹാരാഷ്ട്രയിൽ തന്നെയാണ്. 1,16,752 പേർക്കാണ് ഇവിടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5651 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.