തിരുവനന്തപുരം: കോർപ്പറേഷനിലെ താത്കാലിക നിയമനങ്ങളിൽ പാർട്ടിപ്പട്ടിക തേടി മേയർ ആര്യ രാജേന്ദ്രൻ സി.പി.എം. ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ച കത്തിന്റെ ആധികാരികത ഉറപ്പിക്കാതെ ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ട്. കത്ത് വ്യാജമാണോ സത്യമാണോ എന്ന് ഉറപ്പിക്കാനായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഒറിജിനൽ കത്ത് കണ്ടെത്താൻ കേസെടുത്ത് തുടരന്വേഷണം നടത്തണമെന്നും റിപ്പോർട്ടിലുണ്ട്.
കത്തിന്റെ ഒറിജിനൽകണ്ടെത്താനായില്ലെന്നും വാട്സാപ്പിൽ പ്രചരിക്കുന്ന സ്ക്രീൻഷോട്ട് മാത്രമാണ് കൈവശം കിട്ടിയതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അതിനാൽത്തന്നെ കത്തിന്റെ ആധികാരികത സംബന്ധിച്ച് ഈ ഘട്ടത്തിൽ പറയാനാവില്ലെന്നും ക്രൈംബ്രാഞ്ച് കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ വിശദമായ ശാസ്ത്രീയ പരിശോധനകളടക്കംനടത്തണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. അതേസമയം ഈ കത്ത് പ്രചരിച്ച വാട്സാപ്പ് ഗ്രൂപ്പുകളിലേക്കോ പാർട്ടി സംവിധാനത്തിലേക്കോ അന്വേഷണം പോയിട്ടില്ല.
കത്തിന്റെ ഒറിജിനൽ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന് കേസന്വേഷണ ചുമതല നൽകിയത്. അന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് മേധാവി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറും. അതിനുശേഷം വിഷയത്തിലെ തുടർനടപടിയെ കുറിച്ച് തീരുമാനിക്കും.