ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ചലച്ചിത്ര സംവിധായകൻ സിദ്ധിഖ് അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ന്യൂമോണിയയും കരൾ രോഗബാധയും മൂലം സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഈ അസുഖങ്ങൾ കുറഞ്ഞു വരുന്നതിനിടെയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായത്.
നാട്ടിലെ നാടക സംഘങ്ങളിലൂടെ ആയിരുന്നു സിദ്ധിഖ് കലാലോകത്തേയ്‍ക്ക് എത്തുന്നത്. തുടര്‍ന്ന് കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡിലൂടെ കലാകരനായി തിളങ്ങി. മിമിക്സ് പരേഡ് കാലം തൊട്ടേയുള്ള സുഹൃത്ത് ലാലിനൊപ്പമാണ് പിന്നീട് സിദ്ധിഖ് ഒരു ചലച്ചിത്ര സംവിധായകനായി അരങ്ങേറുന്നത്. തിരക്കഥാകൃത്തായിട്ടായിരുന്നു ലാലും സിദ്ധിഖും സിനിമയില്‍ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്.
സിനിമ സമവാക്യങ്ങളെ മാറ്റി മറിച്ചുകൊണ്ടാണ് സിദ്ദിഖ് -ലാൽ സിനിമകൾ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. 1989-ൽ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിങ്ങ് ആയിരുന്നു ഇവരുടെ ആദ്യ ചിത്രം. ചിത്രം വൻ വിജയമായിരുന്നു. അതുവരെ ഉണ്ടായുരുന്ന സിനിമ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്ന ചിത്രം. റാംജിറാവ് സ്പീക്കിങ്ങ്, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല തുടങ്ങിയ ചിത്രങ്ങളാണ് ഇരുവരും ഒരുമിച്ച് സംവിധാനം ചെയ്ത ചിത്രങ്ങൾ.
എന്നാൽ ഹിറ്റുകൾ സമ്മാനിച്ച ഈ കൂട്ടുക്കെട്ട് പിരിയുകയായിരുന്നു. വേർപിരിഞ്ഞതിനുശേഷം സിദ്ദിഖിന്റെ സ്വതന്ത്ര സംവിധാനത്തിൽ ആദ്യമിറങ്ങിയ ചിത്രമാണ് ഹിറ്റ്‌ലർ. ഫ്രണ്ട്‌സ്, ക്രോണിക്ക് ബാച്ചിലർ, ബോഡി ഗാർഡ്, ഭാസ്കർ ദി റാസ്കൽ തുടങ്ങി നിരവധി ഹിറ്റ് സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU