കൊച്ചി: ലക്ഷദ്വീപിൽ തീരത്തോട് ചേർന്നുള്ള വീടുകൾ പൊളിച്ചുമാറ്റാനുള്ള അഡ്മിനിസ്‌ട്രേറ്ററുടെ നീക്കം തടഞ്ഞ് ഹൈക്കോടതി. കോടതി ലക്ഷദ്വീപ് ഭരണകൂടത്തിന് ഇനിയുമൊരു ഉത്തരവ് ഉണ്ടാകും വരെ വീടുകളൊന്നും പൊളിക്കരുതെന്ന് നിർദ്ദേശം നൽകി. വീടുകള്‍ പൊളിക്കുന്നതിനെതിരെ ഉടമകള്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്.
കടൽ തീരത്ത് 20 മീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന 160ഓളം വിടുകളും കെട്ടിടങ്ങളും പൊളിച്ചുമാറ്റാൻ ഇതിന്റെ ഉടമകള്‍ക്ക് ലക്ഷദ്വീപ് ഭരണകൂടം നോട്ടീസ് നല്‍കിയിരുന്നു. കടൽ തീരത്ത് 20 മീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ അനധികൃതമാണെന്നും അത് പൊളിച്ചുമാറ്റണം എന്നാണ് നോട്ടീസിൽ പറയുന്നത്.
അതേസമയം വിനോദ സഞ്ചാര പദ്ധതികളുടെ ഭാഗമായാണ് കെട്ടിടങ്ങൾ പൊളിക്കാന്‍ നിർദേശിച്ചതെന്നാണ് അഡ്മിനിസ്‌ട്രേഷന്റെ വാദം. നോട്ടീസ് ലഭിച്ചവര്‍ ഈ മാസം 30നുളളിൽ മറുപടി നൽകണം എന്നും, അല്ലാത്ത പക്ഷം പൊളിച്ചു നീക്കുമെന്നും ഇതിന്‍റെ ചെലവ് ഉടമകളുടെ കയ്യിൽ നിന്ന് ഈടാക്കുമെന്നും ആണ് ലക്ഷദ്വീപ് ഭരണകൂടം മുന്നറിയിപ്പ് നൽകിയത്.