ന്യൂഡൽഹി: ഓക്സ്ഫോർഡ് കോവിഡ് വാക്സിൻ ഫെബ്രുവരിയോടെ ഇന്ത്യയിൽ ലഭ്യമാക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്. ആരോഗ്യസംരക്ഷണ തൊഴിലാളികൾക്കും പ്രായമായവർക്കും ഓക്സ്ഫോർഡ് കോവിഡ് -19 വാക്സിൻ അടുത്ത വർഷം ഫെബ്രുവരിയിലും പൊതുജനങ്ങൾക്ക് ഏപ്രിൽ മാസത്തിലും ലഭ്യമാകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനവല്ല പറഞ്ഞു.
പരമാവധി 1000 രൂപയ്ക്ക് പൊതുജനങ്ങൾക്ക് ആവശ്യമായ രണ്ട് ഡോസുകൾ നല്കാനാകുമെന്നും പൂനവല്ല അറിയിച്ചു. 2024-ഓടെ എല്ലാ ഇന്ത്യക്കാര്‍ക്കും വാക്സിൻ ലഭിയ്ക്കും എന്നും അദ്ദേഹം അറിയിച്ചു.
വിതരണ പരിമിതികൾ, അടിസ്ഥാന സൗകര്യങ്ങൾ, വാക്സിൻ ലോജിസ്റ്റിക്, ബജറ്റ്, വാക്സിൻ എടുക്കാനുള്ള ആളുകളുടെ താൽപര്യം തുടങ്ങി നിരവധി പ്രശ്നങ്ങൾ കൊണ്ടാണ് രണ്ടോ മൂന്നോ വർഷം എല്ലാ ഇന്ത്യക്കാർക്കും വാക്‌സിൻ ലഭിക്കാൻ വൈകുമെന്ന് പറയുന്നത്.
പരീക്ഷണത്തിൽ ഇതുവരെ പരാതികളൊന്നും ഉണ്ടായിട്ടില്ലയെന്നും, ഒരു മാസത്തിനുള്ളിൽ ഇന്ത്യയിൽ നടത്തിയ അന്തിമ പരീക്ഷണങ്ങളുടെ ഫലങ്ങൾ പുറത്തുവരുമെന്നും സിറം സിഇഒ അദർ പൂനവല്ല അറിയിച്ചു.