കൊച്ചി: കൂടുതൽ ആനുകൂല്യങ്ങൾ കിറ്റെക്സിനു നൽകാമെന്നു തെലങ്കാന വ്യവസായ മന്ത്രി കെ.ടി.രാമറാവു ഉറപ്പു നൽകിയതായി മാനേജിങ് ഡയറക്ടർ സാബു എം. ജേക്കബ്. സൗഹാര്‍ദപരമായ വ്യവസായ അന്തരീക്ഷമാണ് തെലങ്കാനയില്‍ ഉള്ളതെന്നാണ് ബോധ്യപ്പെട്ടെതായും സാബു മാധ്യമങ്ങളോട് പറഞ്ഞു.
രാഷ്ട്രീയ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും കേന്ദ്ര സര്‍ക്കാർ തെലങ്കാന വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും സര്‍ക്കാരിന്റെയോ ഉദ്യോഗസ്ഥരുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ ഭാഗത്തുനിന്ന് ഒരു തരത്തിലുമുള്ള ശല്യമോ ഉപദ്രവങ്ങളോ ചൂഷണമോ പ്രാദേശിക രാഷ്ട്രീയക്കാരുടെ ശല്യങ്ങളോ ഉണ്ടാവില്ലെന്നും അനാവശ്യമായ പരിശോധനകളോ കേസുകളോ ഉണ്ടാവില്ലെന്നും മന്ത്രി രാമ റാവു സംഘത്തെ അറിയിച്ചിട്ടുണ്ട്.
കേരളത്തിൽ കിറ്റെക്സ് നിക്ഷേപിക്കുന്നതിനു പദ്ധതിയിട്ട 3500 കോടി രൂപയുടെ വ്യവസായ നിക്ഷേപം ഉപേക്ഷിക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ സഹായങ്ങൾ വാഗ്ദാനം ചെയ്ത് തെലങ്കാന സർക്കാർ സാബുവിനെ സമീപിക്കുകയായിരുന്നു. ചർച്ചകൾക്ക് തെലങ്കാനയിലെത്തിയ സാബു എം. ജേക്കബിനോടും സംഘത്തോടും ഒരു ദിവസം കൂടി തുടരാൻ സർക്കാരിന്റെ അഭ്യർഥന. ഇതോടെ ഇന്നു വരാനിരുന്ന സംഘത്തിന്റെ വരവ് നാളത്തേയ്ക്കു നീട്ടിയതായി കിറ്റെക്സ് എംഡി അറിയിച്ചു.