ചേരാനല്ലൂർ: ചികിത്സാ സഹായത്തിനെന്ന പേരിൽ സമൂഹമാധ്യമത്തിലൂടെ ആത്മീയതയുടെ മറവിൽ തട്ടിപ്പ് നടത്തി പണം കൈക്കലാക്കിയ അമ്മയും മകളും അറസ്റ്റിലായി. പാലാ ഓലിക്കൽ മറിയാമ്മ സെബാസ്റ്റ്യൻ (59), അനിത (29) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. ഗുരുതര രോഗം ബാധിച്ച് ഇടപ്പള്ളി അമൃത ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത പെൺകുട്ടിയുടെ ചികിത്സയ്ക്കെന്ന വ്യാജേന ക്രിസ്തീയ ആത്മീയ കേന്ദ്രങ്ങളുടെ പേരിലാണ് ഇവർ വ്യാജ പ്രൊഫൈൽ സൃഷ്ടിച്ചത്. യഥാർഥത്തിൽ കുട്ടിക്കുള്ള ചികിത്സാ സഹായം ആവശ്യപ്പെട്ടു സമൂഹമാധ്യമത്തിൽ തുടങ്ങിയ ഗ്രൂപ്പിലെ വിവരങ്ങളിലേക്കു ഇവരുടെ അക്കൗണ്ട് നമ്പർ മാറ്റി ചേർത്താണ് സഹായം ആവശ്യപ്പെട്ടത്.
വ്യാജ സന്ദേശം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നു അമൃത ആശുപത്രിയിലെ ഡോക്ടറാണ് ഇക്കാര്യം സമൂഹമാധ്യമത്തിന്റെ അഡ്മിനെ അറിയിച്ചത്. തുടർന്നു പരാതി ലഭിച്ചതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്.
3 വർഷം മുൻപ് പാലായിലെ സഹകരണ ബാങ്കിൽ നിന്നു പണം തട്ടിയ കേസിലെ പ്രതിയാണ് മറിയാമ്മ സെബാസ്റ്റ്യൻ. പാലായിലെ സഹകരണ ബാങ്കിലെ കാഷ്യറായിരുന്നു മറിയാമ്മ. ഇവർ ജോലി ചെയ്തിരുന്ന ബാങ്കിൽ നിന്ന് പല തവണയായി 50 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്നു കേസ്.