കൊച്ചി: മാധ്യമ പ്രവർത്തകർ കാണാതെ ഒളിക്കാൻ ശ്രമിക്കുന്നതിനിടയിൽ ക്വട്ടേഷന് ഉപയോഗിച്ച മൊബൈൽ ഫോൺ പുഴയിൽ വീണെന്ന മൊഴി അർജുൻ ആയങ്കി തിരുത്തി. ഫോൺ നശിപ്പിച്ചതു ‘ലീഡറുടെ’ ഉപദേശം അനുസരിച്ചെന്ന് അർജുൻ ആയങ്കി വെളിപ്പെടുത്തി. ഫോൺ നഷ്ടപ്പെട്ടതായി പറയുന്ന വളപട്ടണം പുഴയോരത്തു നടത്തിയ തെളിവെടുപ്പിനു ശേഷമാണ് പ്രതി കുറ്റസമ്മതം നടത്തിയത്.
രാമനാട്ടുകര അപകടത്തിനു ശേഷം ഒളിവിൽപോയ അർജുൻ സംരക്ഷകരെ മുഴുവൻ ബന്ധപ്പെട്ടതും നിർദേശങ്ങൾ സ്വീകരിച്ചതും വാട്സാപ്, ടെലിഗ്രാം ആപ്പുകൾ വഴിയാണ്. ഇതു സംബന്ധിച്ച മൊഴികൾ ലഭിച്ചാലും അർജുന്റെ ‘ലീഡർ’ അടക്കമുള്ളവരുടെ ഫോണുകൾ പിടിച്ചെടുത്താൽ മാത്രമേ ശാസ്ത്രീയ തെളിവുകൾ വീണ്ടെടുക്കാൻ കഴിയൂ. ‘ലീഡറെ’ കുറിച്ചുള്ള വിവരങ്ങൾ കസ്റ്റംസ് ശേഖരിച്ചു.
അർജുന്റെ ഫോണിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തും വരെ അതു നശിപ്പിച്ചതായുള്ള മൊഴി വിശ്വാസത്തിലെടുക്കാൻ കസ്റ്റംസ് തയാറല്ല.