ആലപ്പുഴ∙ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ജോലിക്കിടെ ഡോക്ടറെ ക്രൂരമായി മര്‍ദിച്ച പ്രതിയെ ആറാഴ്ച പിന്നിട്ടിട്ടും അറസ്റ്റ് ചെയ്യാത്തതിനെതിരെ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍ (കെജിഎംഒഎ) പ്രതിഷേധം ശക്തമാക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ സ്പെഷ്യാലിറ്റി ഒപികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും രാവിലെ 10 മണി മുതല്‍ 11 മണി വരെബഹിഷ്കരിക്കുമെന്ന് കെജിഎംഒഎ അറിയിച്ചു..
പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയിൽ നിരാശ പ്രകടിപ്പിച്ച് മർദനമേറ്റ ഡോ. രാഹുൽ മാത്യു ജോലി രാജി വയ്ക്കുന്നതായി മാധ്യമങ്ങളെ അറിയിച്ചു. വിഷയം കൂടുതല്‍ സങ്കീര്‍ണ്ണമാക്കാതെ പൊലീസുകാരനുള്‍പ്പടെയുള്ള പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ: ജി.എസ്. വിജയകൃഷ്ണൻ ജനറൽ സെക്രട്ടറി ഡോ: ടി.എൻ. സുരേഷ് എന്നിവർ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി നിലനിൽക്കുന്നതു ചൂണ്ടിക്കാട്ടിയാണ് സഹപ്രവർത്തകൻ കൂടിയായ പ്രതിയുടെ അറസ്റ്റ് പൊലീസ് വൈകിപ്പിക്കുന്നത് എന്നാണ് ആക്ഷേപം.
10 മണി മുതല്‍ 11 മണിവരെ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ, ലേബർ റൂം, ഐപി ചികിത്സ, കോവിഡ് ചികിത്സയും പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് മുടക്കമുണ്ടാവില്ല.