തിരുവനന്തപുരം: മിൽമ പാൽ വില ആറ് മുതൽ 10 രൂപവരെ വർധിപ്പിക്കണമെന്ന് സമിതിയുടെ ശുപാർശ. വിഷയം പഠിച്ച രണ്ടംഗ വിദഗ്ധ സമിതിയാണ് ശുപാർശ നൽകിയത്. കാർഷിക, വെറ്റിനറി സർവകലാശാലകളിലെ വിദഗ്ധർ നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. ഒരു ലിറ്റർ പാൽ വിൽക്കുമ്പോൾ സംസ്ഥാനത്തെ കർഷകർ നേരിടുന്ന നഷ്ടം 8.57രൂപയാണെന്ന് വിദഗ്ധ സമിതി റിപ്പോർട്ടിൽ പറയുന്നു. ഈ നഷ്ടം നികത്താൻ വില വർധിപ്പിക്കണമെന്നാണ് ശുപാർശ.
മൂന്ന് തരത്തിലുള്ള വില വർധനയാണ് ശുപാർശ ചെയ്തിരിക്കുന്നത്. നാല് പശുക്കളിൽ കുറവുള്ള കർഷകർക്ക് ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കാൻ 49.05 രൂപയും 4-10 പശുക്കളുള്ള കർഷകർക്ക് ഒരു ലിറ്റൽ പാൽ ഉത്പാദിപ്പിക്കാൻ 49.33 രൂപയും പത്തിലധികം പശുക്കളുള്ള കർഷകർക്ക് 46.68 രൂപയുമാണ് നിലവിൽ ചെലവാകുന്നതെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു. സംഭരണ വില എന്നത് 37.76 രൂപ ആയതിനാൽ വലിയ നഷ്ടം കർഷകർ നേരിടുന്നു.
ഒൻപത് രൂപയോളം നഷ്ടം നേരിടുമെന്നതിനാൽ വർധന അനിവാര്യമാണെന്നാണ് ശുപാർശ. 5രൂപയിൽ കുറയാത്ത വർധനയുണ്ടാകുമെന്ന സൂചന മന്ത്രിചിഞ്ചുറാണി നേരത്തെ നൽകിയിരുന്നു.