സ്റ്റോക്ഹോം: സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം ഫ്രഞ്ച് എഴുത്തുകാരി ആനി എർനോവിന്. വ്യക്തിപരമായ ഓർമകളുടെ ധീരവും സൂക്ഷ്മവുമായ ആവിഷ്കാരങ്ങളാണ് അവരുടെ കൃതികളെന്ന് നൊബേൽ പുരസ്കാര സമിതി വിലയിരുത്തി. സാഹിത്യ അധ്യാപികയായ അനീ എർനുവിന്റെ മിക്കവാറും കൃതികൾ ആത്മകഥാപരമാണ്.
1974-ൽ പ്രസിദ്ധീകരിക്കപ്പെട്ട ആത്മകഥാപരമായ നോവൽ ക്ലീൻഡ് ഔട്ട് ആണ് ആദ്യ കൃതി. എ മാൻസ് പ്ലേയ്സ്, എ വുമൺസ് സ്റ്റോറി, സിംപിൾ പാഷൻ തുടങ്ങിയ കൃതികൾ ഏറെ പ്രശംസ പിടിച്ചുപറ്റി. അനീ എർനുവിന്റെ നിരവധി കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
സ്വന്തം ഓർമ്മകളെ അവിശ്വസിക്കുന്ന ഓർമ്മക്കുറിപ്പുകാരി എന്നാണ് ആനി എർനോ വിശേഷിപ്പിക്കപ്പെടുന്നത്. സ്ത്രീത്വത്തിന്റെ സന്ദിഗ്ദ്ധതകളാണ് അവരുടെ എഴുത്തിനെ അടയാളപ്പെടുത്തുന്നതും വേറിട്ടതാക്കുന്നതും.