ബെംഗളൂരു: വിവാഹേതര ബന്ധത്തിലുണ്ടാകുന്ന കുട്ടികൾക്കും മാതാപിതാക്കളുടെ സര്‍ക്കാര്‍ ജോലിയില്‍ ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌നയും ഹന്‍ചാതേ സഞ്ജീവ് കുമാറുമടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്.
അവിഹിത ബന്ധങ്ങളുണ്ടായിരിക്കാം, എന്നാൽ അവിഹിത സന്തതികൾ ഉണ്ടാകുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ജീവനക്കാരനായ അച്ഛന്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയിലുണ്ടായ മകൻ കെ. സന്തോഷ് ആശ്രിത നിയമനത്തിന് അപേക്ഷിച്ചപ്പോൾ ജോലി നിഷേധിച്ചതുമായി ബന്ധപ്പെട്ട ഹരജി പരിഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം.
ആദ്യ വിവാഹം നിലനില്‍ക്കെ രണ്ടാം വിവാഹത്തിന് നിയമസാധുതയില്ലാത്ത സാഹചര്യത്തിലും അത്തരം ബന്ധങ്ങളില്‍ ജനിക്കുന്ന കുട്ടികളുടെ അവകാശം സംരക്ഷിച്ചേ മതിയാകൂ എന്നതിനാൽ കെ. സന്തോഷിൻറെ ആശ്രിത നിയമന അപേക്ഷ പരിഗണിക്കണമെന്ന് കമ്പനിയോട് കോടതി ആവശ്യപ്പെട്ടു.